അപ്പ ഞാനാണ് പിൻഗാമിയെന്ന് പറഞ്ഞിട്ടില്ല; എന്റെ രാഷ്ട്രീയപ്രവർത്തനം പാർട്ടി പറയുന്നതുപോലെ; ചാണ്ടിഉമ്മൻ

തിരുവനന്തപുരം∙ ജീവിച്ചിരുന്നപ്പോൾ ചാണ്ടി ഉമ്മനാണ് തന്റെ പിൻഗാമിയെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞിട്ടില്ലെന്നും അതിനാൽ ഇപ്പോൾ പിൻഗാമി താനാണെന്ന് അവകാശപ്പെടുന്നത് ശരിയല്ലെന്നും ചാണ്ടി ഉമ്മൻ. ഉമ്മൻചാണ്ടിയുടെ പിൻഗാമിയായി ചാണ്ടി ഉമ്മൻ വരുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നതെന്ന കെപിസിസി മുൻ പ്രസിഡന്റ് വി.എം.സുധീരന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ചാണ്ടി ഉമ്മൻ മനോരമ ന്യൂസിനോട് പ്രതികരിച്ചത്. ഉമ്മൻ ചാണ്ടിയുടെ മരണശേഷം ആദ്യമായി തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ എത്തിയപ്പോഴാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം. അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം പറഞ്ഞതാണ്. അപ്പ ഒരിക്കലും ഒരു പിന്ഗാമിയെ പറഞ്ഞിട്ടു പോകുന്ന ആളല്ല. ഞാൻ കഴിഞ്ഞ 20 വർഷമായി പ്രവർത്തിക്കുന്ന ആളാണ്. പല തവണ എന്റെ പേരു പറയാൻ അവസരമുണ്ടായിരുന്നു. ജീവിച്ചിരിക്കുമ്പോൾ അദ്ദേഹം ചെയ്യാത്ത ഒരു കാര്യം നമ്മളായിട്ട് ചെയ്യുന്നത് എങ്ങനെയാണ്. എന്റെ രാഷ്ട്രീയ പ്രവർത്തനം എപ്പോഴും പാർട്ടി പറയുന്നത് അനുസരിച്ചാണ്. പുതുപ്പള്ളിയിൽ മാത്രമല്ല കേരളം ഒട്ടുക്കേ ഞാൻ പ്രവർത്തിക്കുന്നുണ്ട്. പുതുപ്പള്ളിയിലും പ്രവർത്തിക്കും എന്നു മാത്രമേ എനിക്ക് പറയാൻ കഴിയൂ. പുതുപ്പള്ളിയിൽ പാതിവഴിയിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ പണി പെട്ടെന്ന് പൂർത്തിയാക്കാൻ കഴിയില്ല. ചില കാരണങ്ങൾ കൊണ്ടാണ് അത് നിർത്തിവച്ചത്. അതുകൊണ്ടു തന്നെ പണി തുടരാൻ സാഹചര്യങ്ങൾ അനുകൂലമാകണം. അപ്പ ഉള്ളപ്പോൾ തന്നെ പണി നിന്നുപോകാൻ കാരണങ്ങളുണ്ട്. അത് ഇന്നും നിലനിൽക്കുന്നു.’’– ചാണ്ടി ഉമ്മൻ പറഞ്ഞു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമെന്നോണം വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരം ഒഴിവാക്കണമെന്നും ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി ചാണ്ടി ഉമ്മൻ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വി.എം.സുധീരൻ ഇന്നലെ പറഞ്ഞിരുന്നു.

