ഖത്തരി പൗരൻമാര്ക്ക് ഇനി വിസയില്ലാതെ അമേരിക്കയിലേക്ക് യാത്ര ചെയ്യാം

ദോഹ: ഖത്തരി പൗരൻമാർക്ക് ഇനി അമേരിക്കയിലേക്ക് യാത്ര ചെയ്യാൻ വിസയുടെ ആവശ്യമില്ല. വിസരഹിത പ്രവേശം അനുവദിക്കുന്ന ആദ്യ ജി.സി.സി രാജ്യമാണ് ഖത്തർ.
അമേരിക്കയുടെ വിസ വൈവർ പ്രോഗ്രാമിന്റെ ഭാഗമായതോടെ ഖത്തർ പൗരൻമാരുടെ യു.എസ് യാത്ര ഇനി അനായാസമാകും. ഈ വർഷം ഡിസംബറോടെ തന്നെ വിസരഹിത യാത്ര സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനായി ഇലക്ട്രോണിക് സിസ്റ്രം ഫോർ ട്രാവല്‍ ഓതറൈസേഷൻ സിസ്റ്റം അപ്ഡേറ്റ് ചെയ്യുകയാണ് ആദ്യ കടമ്ബ. രണ്ട് വർഷം വരെ ഇതുവഴി ലഭിക്കുന്ന ഓതറൈസേഷന്‍ കാലാവധിയുണ്ട്. എന്നാല്‍ ഒരു യാത്രയില്‍ പരമാവധി 90 ദിവസമാണ് അമേരിക്കയില്‍ തങ്ങാൻ കഴിയുക. വിനോദ സഞ്ചാരം, ബിസിനസ് ആവശ്യങ്ങള്‍ക്ക് ഈസൗകര്യം പ്രയോജനപ്പെടുത്താം.
സാധുവായ ബി-1/ബി-2 വിസയുള്ള ഖത്തരി പൗരന്മാർക്ക് യാത്രയ്ക്കായി അവരുടെ വിസ ഉപയോഗിക്കുന്നത് തുടരാം. യു.എസ് പൗരന്മാർക്ക് ഖത്തറിലേക്കുള്ള വിസരഹിത യാത്ര 2024 ഒക്ടോബർ 1 മുതല്‍ നിലവില്‍ വരും. അമേരിക്കകയിലേക്ക് വിസരഹിത യാത്ര അനുവദിക്കുന്ന 42-ാമത്തെ രാജ്യമാണ് ഖത്തർ. വിസരഹിത യാത്ര അമേരിക്കയുമായുള്ള ഖത്തറിന്റെ തന്ത്രപരമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതായി ഖത്തർ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അല്‍താനി പറഞ്ഞു.

