തിരിച്ചറിയാനാവാത്ത 88 മൃതദേഹങ്ങള്‍ ഗസ്സയിലേക്കയച്ച് ഇസ്രായേല്‍; സ്വീകരിക്കില്ലെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം

ഗസ്സ: ഫലസ്തീനികളുടെ തിരിച്ചറിയാത്ത 88 മൃതദേഹങ്ങള്‍ കണ്ടയ്നറില് ഗസ്സയിലേക്കയച്ച് ഇസ്രായേല്‍. എന്നാല്‍ മരിച്ചവരെക്കുറിച്ച് പൂർണ വിവരങ്ങള്‍ നല്‍കാതെ മൃതദേഹങ്ങള്‍ സ്വീകരിക്കില്ലെന്ന നിലപാടിലാണ് ഫലസ്തീൻ ആരോഗ്യമന്ത്രാലയം.
മരിച്ചവരുടെ പേര്, മരിച്ച സമയം, മൃതദേഹം ലഭിച്ച സ്ഥലം എന്നിവ നല്‍കണമെന്നാണ് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
”ഇത് ഈ ആളുകളുടെയും അവരുടെ ബന്ധുക്കളുടെയും മിനിമം അവകാശമാണ്. മൃതദേഹങ്ങള്‍ കണ്ടയ്നറില് കയറ്റിവിട്ടത് മനുഷ്യത്വരഹിതമായ ക്രിമിനല്‍ നീക്കമാണ്”-ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധത്തില്‍ ജീർണിച്ചവയായിരുന്നുവെന്ന് അല്‍ ജസീറയുടെ സെൻട്രല്‍ ഗസ്സ റിപ്പോർട്ടർ താരീഖ് അബു അസ്സൗം പറഞ്ഞു. മൃതദേഹങ്ങള്‍ ദീർഘകാലം ഇസ്രായേലിന്റെ കയ്യിലായിരുന്നുവെന്ന് കണ്ടാല്‍ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.

