എത്യോപ്യയിൽ പൊട്ടിത്തെറിച്ച അഗ്നിപർവത അവശിഷ്ടങ്ങൾ രാജസ്ഥാനിലും ഡൽഹിയിലും: കൊച്ചി,കണ്ണൂര്‍ വിമാന സർവീസുകളെയും ബാധിച്ചു

ന്യൂഡല്‍ഹി: എത്യോപ്യയിലുണ്ടായ അഗ്നിപർവത സ്ഫോടനം രാജ്യത്തെ വിമാനസർവീസുകളെയും ബാധിക്കും. വിമാനക്കമ്പനികൾക്ക് വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നൽകി. അഗ്നിപർവത ചാരത്തിന്റെ ഒരുകൂട്ടം ഡൽഹിയിലും രാജസ്ഥാനിലും എത്തിയെന്നാണ് വിവരം. ചെങ്കടലിന് കുറുകെ നീങ്ങി രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറൻ മേഖലയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്.
ചെങ്കടലിനു കുറുകെയുള്ള ചാരം മിഡിൽ ഈസ്റ്റിലേക്കും മധ്യേഷ്യയിലേക്കും നീങ്ങിയതിനെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം വിമാനക്കമ്പനികൾ വിമാനങ്ങൾ റദ്ദാക്കാൻ തുടങ്ങിയിരുന്നു. ഇൻഡിഗോ ആറ് വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു.കൊച്ചിയിൽ നിന്നും കണ്ണൂരിൽ നിന്നുമുളള വിമാന സർവീസുകളെയും ബാധിച്ചു.കണ്ണൂരിൽ നിന്ന് അബുദബിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് വഴി തിരിച്ചുവിട്ടിരുന്നു.നെടുമ്പാശ്ശേരിയിൽ നിന്നുള്ള രണ്ടു വിമാന സർവീസുകളും ഇന്നലെ റദ്ദാക്കി.
ഇന്നത്തെ ജിദ്ദ, കുവൈറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റദ്ദാക്കിക്കിയതായി അകാസ എയർ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.
പടിഞ്ഞാറൻ രാജസ്ഥാനിന് മുകളിലൂടെയാണ് പുക ആദ്യം ഇന്ത്യയിലേക്ക് നീങ്ങിയത്. 25000 മുതൽ 45000 വരെ അടി ഉയരത്തിലായതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോർട്ട്. എത്യോപ്യയിൽ പതിനായിരം വർഷത്തിനിടെ ആദ്യമായി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. അഫർ മേഖലയിലാകെ വലിയ തോതിൽ ചാരവും സൾഫർ ഡൈ ഓക്സൈഡും തളളിക്കൊണ്ടാണ് സ്ഫോടനം ഉണ്ടായത്.

