മുഴുവൻ ഫലസ്തീനികളെയും കൊന്നൊടുക്കണം; ഇത് ആത്മീയയുദ്ധം’; ഇസ്രായേലിനു പരസ്യപിന്തുണയുമായി ജോൻസൻ ആൻഡ് ജോണ്‍സൻ തലവന്‍

ന്യൂയോര്‍ക്ക്: ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ഫലസ്തീന്‍ കൂട്ടക്കുരുതിയെ ന്യായീകരിച്ച് ജോണ്‍സൻ ആൻഡ് ജോണ്‍സൻ തലവന്‍.
ബൈബിള്‍ വചനങ്ങള്‍ സ്വീകരിച്ചാണ് നെതന്യാഹു ഫലസ്തീനില്‍ നടത്തുന്ന ആക്രമണമെന്ന് ജോണ്‍സൻ ആൻഡ് ജോണ്‍സൻ വൈസ് പ്രസിഡന്റ് സാം മല്‍ഡൊണാഡോ പറഞ്ഞു. എല്ലാ ഫലസ്തീനികളും ഭീകരവാദികളാണെന്നും എല്ലാവരെയും കൊന്നൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലിങ്കിഡിനില്‍ ഒരു മാസം മുൻപ് നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ഒരു ഇസ്രായേല്‍ അനുകൂലിയുടെ പോസ്റ്റിനുള്ള കമന്റായായിരുന്നു വിവാദപരാമര്‍ശങ്ങള്‍. ”എല്ലാ ഫലസ്തീനികളും ഭീകരവാദികളും കൊല്ലപ്പെടേണ്ടവരുമാണെന്നാണോ പറയുന്നത്? അങ്ങനെയാണെങ്കില്‍ ഇപ്പോഴത്തെ ബോംബാക്രമണം എന്തിനാണെന്നു വ്യക്തമാകുന്നുണ്ട്. എല്ലാവരെയും കൊന്നുകളയണം”-ഇങ്ങനെയായിരുന്നു സാം മല്‍ഡൊണാഡോയുടെ ആദ്യ പ്രതികരണം.
ലജ്ജാകരമെന്ന ഒരു ലിങ്കിഡിൻ ഉപയോക്താവിന്റെ കമന്റിനുള്ള മറുപടിയായി തന്റെ ഇസ്രായേല്‍ അനുകൂല നിലപാട് കുറച്ചുകൂടി വിശദീകരിച്ചു ഇദ്ദേഹം:
”എന്തുവില കൊടുത്തും ഇസ്രായേലിനു സ്വയം പ്രതിരോധിക്കേണ്ടതുണ്ട്. ഈ പറയുന്നത് രാഷ്ട്രീയമായി ശരിയല്ലെന്ന് എനിക്ക് അറിയാം. ദൈവത്തിനു രാഷ്ട്രീയശരിയുടെ ആവശ്യമില്ലല്ലോ. കാരണം അവനാണ് എപ്പോഴും ശരി. സ്വയംപ്രതിരോധമൊരുക്കിയില്ലെങ്കില്‍ ഇസ്രായേല്‍ അപ്രത്യക്ഷമായേക്കും; ഇസ്രായേല്‍ അങ്ങനെ ഇല്ലാതാകില്ലെങ്കിലും. സഹസ്രാബ്ധങ്ങളായി ദൈവം ഇസ്രായേലിനു സംരക്ഷണം നല്‍കുന്നുണ്ട്. അവൻ മനസ്സ് മാറ്റുമെന്നു തോന്നുന്നില്ല. ഇതു സൈനികപോരാട്ടമല്ല, ആത്മീയയുദ്ധമാണ്. അതു ദൈവം ജയിക്കും.”

ബെഞ്ചമിൻ നെതന്യാഹു നടത്തുന്ന ഫലസ്തീൻ കൂട്ടക്കൊലയെ ബൈബിള്‍ വചനം ഉദ്ധരിച്ചു ന്യായീകരിച്ച മറ്റൊരു കമന്റ് സാം മല്‍ഡൊണാഡോ പിന്നീട് ഡിലീറ്റ് ചെയ്തു. ഇത്തരം ശത്രുക്കളെ ഇസ്രായേല്‍ നേരിടുന്നത് ഇതാദ്യമായായല്ല എന്നു പറഞ്ഞായിരുന്നു ന്യായീകരണം. അമലാക്ക് രാജ്യത്തെ മുഴുവൻ, പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും കന്നുകാലികളെയുമെല്ലാം നശിപ്പിച്ചേക്കുക എന്ന ബൈബിള്‍ വചനങ്ങളായിരിക്കാം നെതന്യാഹു ഫലസ്തീനികളുടെ കാര്യത്തില്‍ സ്വീകരിച്ചതെന്ന് അദ്ദേഹം കുറിച്ചു. ”ഇതിനെ ജനങ്ങള്‍ വംശഹത്യയെന്നോ കൂട്ടക്കൊലയെന്നോ ഒക്കെ വിളിച്ചേക്കാം. എന്നാല്‍, ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത അവനെ വഴങ്ങുന്നത് ഇങ്ങനെയാണ്. ദൈവത്തെ വഴങ്ങേണ്ടത്”-ഇങ്ങനെ പോകുന്ന ഇസ്രായേലിന്റെ നരഹത്യയ്ക്കുള്ള ന്യായീകരണം.
ഒരു മാസംമുൻപ് ലിങ്കിഡിനില്‍ കുറിച്ച കമന്റുകള്‍ ഇപ്പോഴാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ജോണ്‍സൻ ആൻഡ് ജോണ്‍സനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. യു.എസ് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയാണ് ജോണ്‍സൻ ആൻഡ് ജോണ്‍സൻ. വംശഹത്യയെ പരസ്യമായി പിന്താങ്ങുന്നയാളെ എങ്ങനെ ഇപ്പോഴും കമ്ബനിയുടെ തലപ്പത്ത് തുടരാൻ അനുവദിക്കുന്നുവെന്ന് ഒരാള്‍ ചോദിക്കുന്നു.
ഇത്തരമൊരാളെ നിയമിക്കുക വഴി വംശഹത്യാ ഭീകരതയെയാണ് കമ്ബനി പിന്തുണയ്ക്കുന്നതെന്ന് മറ്റൊരാള്‍ കുറ്റപ്പെടുത്തി. സാം മല്‍ഡൊണാഡോയുടെ വിവാദ പരാമര്‍ശങ്ങള്‍ക്കു പിന്നാലെ ജോണ്‍സൻ ആൻഡ് ജോണ്‍സനെതിരെ വലിയ തോതില്‍ ബഹിഷ്‌ക്കരണ കാംപയിനും നടക്കുന്നുണ്ട്.

