അനിശ്ചിതത്വം അവസാനിച്ചു,
പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം മുസ്ലിം ലീഗിൽ ധാരണയായി: കുമ്പളയിൽ ആദ്യ രണ്ട് വർഷം വി.പി അബ്ദുൽ ഖാദർ; പിന്നീട് എ.കെ ആരിഫ്

കുമ്പള: ജില്ലയിലെ മുസ് ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തുകളിൽ പ്രസിഡൻ്റുമാരെ ലീഗ് ജില്ലാ പാർലമെൻ്ററി യോഗത്തിൽ പ്രഖ്യാപിച്ചു.
വിവിധ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഒന്നിൽ കൂടുതൽ പേർ പ്രസിഡൻ്റ് സ്ഥാനത്തിന് അവകാശവാദവുമായി എത്തിയതോടെ രണ്ടര വർഷം എന്ന ഫോർമുലയാണ് പാർട്ടി മുന്നോട്ട് വെച്ചത്.
എന്നാൽ ആദ്യ ടേം രണ്ട് വർഷവും പിന്നീട് മൂന്ന് വർഷവുമെന്നാക്കി.
ഇതു പ്രകാരം കുമ്പള പഞ്ചായത്തിൽ ആദ്യ രണ്ട് വർഷം വി.പി.അബ്ദുൽ ഖാദറും
പിന്നീടുള്ള മൂന്ന് വർഷം എ.കെ ആരിഫും പ്രസിഡൻ്റാവും. മഞ്ചേശ്വരം മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ തന്ത്രങ്ങൾ ആവിഷ്കരിച്ച് യു.ഡി.എഫിന് വൻ വിജയണ്ടാക്കാൻ പ്രസിഡൻ്റ് അസീസ് മെരിക്കയുടെയും ജന.സെക്രട്ടറി എ.കെ ആരിഫിൻ്റെയും നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് സാധിച്ചത്
സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായിരുന്നു. മാസങ്ങൾക്കകം നിയമാ സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അതിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മറ്റും അസീസ് മെരിക്കെ, എ.കെ ആരിഫ് എന്നിരുടെ സേവനം അത്യാവശ്യമാണെന്ന് പാർട്ടി കണ്ടറിഞ്ഞതോടെയാണ് കുമ്പള പഞ്ചായത്ത് പ്രസിഡൻ്റിനായി ആരിഫിനെ രണ്ടാം ടേമിലേക്ക് പരിഗണിച്ചത്.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ ആദ്യ രണ്ട് വർഷം സൈഫുള്ള തങ്ങൾ പ്രസിഡൻ്റാവും, മൂന്ന് വർഷം അസീസ് മെരിക്കെയായിരിക്കും പ്രസിഡൻ്റ്. മംഗൽപ്പാടി പഞ്ചായത്തിൽ ആദ്യ രണ്ട് വർഷം റഹ്മാൻ ഗോൾഡനും, മൂന്ന് വർഷം പി.എം സലീമും, മഞ്ചേശ്വരം പഞ്ചായത്തിൽ ആദ്യ ടേമിൽ ബഷീർ കനിലയും, പിന്നീട് എ.മുക്താറും പ്രസിഡൻ്റുമാരാകും.

