വാളയാറിലെ സംഘപരിവാര്‍ കൊലപാതകം: സര്‍ക്കാര്‍ 30 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

വാളയാറിലെ രാംനാരായണന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഴുവൻ കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാൻ സാധിച്ചതായും, പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേസില്‍ ഫലപ്രദമായ അന്വേഷണം പുരോഗമിക്കുകയാണ് എന്നും കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 30 ലക്ഷം രൂപ ധനസഹായം അനുവദിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
അപരവിദ്വേഷത്തിന്റെ ആശയത്തില്‍ നിന്നുള്ള പ്രചോദനമാണ് രാംനാരായണന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പ്രതികളില്‍ ചിലർക്കു ക്രിമിനല്‍ പശ്ചാത്തലവും വർഗീയ മനോഭാവവും ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. വർഗീയത വളർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കൊലപാതകം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം വർഗീയതയ്ക്ക് വഴങ്ങുന്ന മണ്ണല്ലെന്നും, ഉത്തരേന്ത്യയില്‍ നടക്കുന്ന വർഗീയ അജണ്ടകള്‍ കേരളത്തിലേക്ക് കൊണ്ടുവരാമെന്ന സംഘപരിവാറിന്റെ സ്വപ്നം ഇവിടെ നടപ്പാകില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു

