വെള്ളാപ്പള്ളിയുടെ പത്മഭൂഷൻ പിൻവലിക്കണം: കേന്ദ്രത്തോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൻ പിൻവലിക്കണമെന്ന ആവശ്യത്തിൽ കേന്ദ്രസർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. സംസ്ഥാന സർക്കാരിനും വെള്ളാപ്പള്ളിക്കും ഹൈക്കോടതി നോട്ടിസ് അയച്ചു. ക്രിമിനൽ കേസുകളിൽ പ്രതിയായ വെള്ളാപ്പള്ളി നടേശന് പത്മഭൂഷൻ നൽകിയ നടപടി ശരിയല്ലെന്നാണ് ഹർജിയിൽ പറയുന്നത്. ശ്രീനാരായണ ധർമ്മ പ്രബോധന സംരക്ഷണ സമിതിയാണ് കോടതിയെ സമീപിച്ചത്.
പത്മഭൂഷൺ നൽകുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വെള്ളാപ്പള്ളിയുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിച്ചില്ലെന്നും ഹർജിയിൽ പറയുന്നു. ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും. നേരത്തേ, വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്കാരം നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്.ശശികുമാർ രാഷ്ട്രപതി ഭവന് പരാതി നൽകിയിരുന്നു. മേൽനടപടികൾക്കായി രാഷ്ട്രപതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു പരാതി കൈമാറി.
പത്മ പുരസ്കാരങ്ങളെ മുൻപ് മാധ്യമങ്ങളിലൂടെ പരസ്യമായി അധിക്ഷേപിച്ചിട്ടുള്ള വ്യക്തിക്ക് അതേ ബഹുമതി നൽകുന്നത് പുരസ്കാരത്തിന്റെ അന്തസിനെ ബാധിക്കുമെന്നായിരുന്നു പരാതി. ഇത്തരം ഒരാൾക്ക് ഉന്നത ബഹുമതി നൽകുന്നത് നിലവിൽ പുരസ്കാരം നേടിയവരോടുള്ള അനാദരവാണെന്നും നിവേദനത്തിൽ പറഞ്ഞിരുന്നു. വെള്ളാപ്പള്ളിക്ക് എതിരായ ക്രിമിനൽ കേസുകളും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

