കെ.ടി ജലീലിന് ലോറി, ജി. സുധാകരന് തെങ്ങിൻ തോട്ടം, പി.വി അൻവറിന് ഗ്യാസ് സിലിണ്ടർ; സ്ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്നം അനുവദിച്ചു

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിവിധ സ്ഥാനാർഥികൾക്കുള്ള ചിഹ്നങ്ങൾ അനുവദിച്ചു. കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി അഹമ്മദ് ദേവർകോവിലിന്റെ തിരഞ്ഞെടുപ്പ് ചിഹ്നത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വം നീങ്ങി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ‘ബക്കറ്റ്’ ചിഹ്നം അനുവദിച്ചു. 2025-ലെ പുതുക്കിയ പട്ടികയിൽ മുമ്പ് ഉപയോഗിച്ചിരുന്ന ഗ്ലാസ് ചിഹ്നം ഇല്ലാതിരുന്നതിനെത്തുടർന്നാണ് പുതിയ ചിഹ്നം അനുവദിച്ചത്.
എലത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥി എ. കെ ശശീന്ദ്രന് ക്ലോക്ക് ചിഹ്നം ഇല്ല. കാഹളം മുഴക്കുന്ന മനുഷ്യന്റെ ചിഹ്നമാണ് അനുവദിച്ചത്. എൻസിപി അജിത് പവാർ വിഭാഗം സ്ഥാനാർഥി പി.കെ. ശശീന്ദ്രന് ക്ലോക്ക് ചിഹ്നം അനുവദിച്ചു. ക്ലോക്ക് ചിഹ്നം അനുവദിക്കണമെന്ന എ.കെ ശശീന്ദ്രന്റെ ആവശ്യം അംഗീകരിച്ചില്ല. പാർട്ടിയിൽ ആലോചിച്ച് നിയമവഴി സ്വീകരിക്കുമെന്ന് ശരത് പവാർ പക്ഷം.
അമ്പലപ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജി. സുധാകരന് ചിഹ്നമായി തെങ്ങിൻ തോട്ടമാണ് അനുവദിച്ചു. കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാന് ഓട്ടോറിക്ഷ ചിഹ്നം. കുന്ദമംഗലത്ത് പി.ടി.എ റഹീമിന് ബക്കറ്റാണ് ചിഹ്നം. പി.വി അൻവറിന് ഗ്യാസ് സിലിണ്ടറും പാലക്കാട്ടെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി എൻ. എം. ആർ റസാഖിന് കുടവുമാണ് ചിഹ്നം.
തളിപ്പറമ്പ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കൊയ്യം ജനാർദ്ദനന് ടെലിവിഷൻ, തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്രൻ ടി.കെ ഗോവിന്ദന് ഗ്യാസ് സിലിണ്ടർ, കെ.ടി ജലീലിന് ലോറി എന്നിങ്ങനെയും ചിഹ്നം അനുവദിച്ചു.
പയ്യന്നൂരിൽ വി.കുഞ്ഞികൃഷ്ണന് വൈദ്യുതി തൂണാണ് ചിഹ്നമായി അനുവദിച്ചത്. ഓട്ടോറിക്ഷയാണ് ആവശ്യപ്പെട്ടതെങ്കിലും ലഭിച്ചില്ല. തുടർന്ന് ഒബ്ജക്ഷൻ ഉന്നയിച്ചതിനെ തുടർന്ന് തീരുമാനം മാറ്റിയിരുന്നെങ്കിലും പിന്നീട് വൈദ്യുതി തൂൺ ചിഹ്നമായി അനുവദിക്കുകയായിരുന്നു.
പിണറായിസത്തിന്റെ മൂട്ടിൽ തീപിടിപ്പിക്കുമെന്ന് ഗ്യാസ് സിലിണ്ടർ ചിഹ്നമായി കിട്ടിയതിൽ പി.വി അൻവർ പ്രതികരിച്ചു. നിലവിൽ സാധാരണക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഗ്യാസും ഗ്യാസ് സിലിണ്ടറുമാണ്. അതാണ് ചിഹ്നമായി ലഭിച്ചതെന്നും പിണറായിസം അവസാനിപ്പിക്കുന്നതിന്റെ ചിഹ്നമായി ജനങ്ങൾ ഏറ്റെടുക്കുമെന്നും അൻവർ പറഞ്ഞു.

