KSDLIVENEWS

Real news for everyone

പ്രവാസികൾക്ക് തിരിച്ചടി: സമയപരിധി അവസാനിക്കാൻ 4 ദിവസം; സ്വദേശിവൽക്കരണത്തിന് കർശന നടപടിയുമായി യുഎഇ

SHARE THIS ON

അബുദാബി: യുഎഇ സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസിന്റെ അർധ വാർഷിക ലക്ഷ്യം (1%) പൂർത്തീകരിക്കാനുള്ള സമയപരിധി 30ന് അവസാനിക്കും. 5 ദിവസത്തിനകം സ്വദേശിയെ നിയമിക്കാത്ത കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ജൂലൈ ഒന്നു മുതൽ പരിശോധന ഊർജിതമാക്കും. സ്വദേശിവൽക്കരണത്തിൽ കൃത്രിമം കാട്ടുന്ന കമ്പനിക്ക് ആദ്യ തവണ ഒരു ലക്ഷം ദിർഹം പിഴ ചുമത്തും.

ആവർത്തിച്ചാൽ 3 ലക്ഷവും മൂന്നാം തവണയും നിയമം ലംഘിച്ചാൽ 5 ലക്ഷം ദിർഹവുമാണ് പിഴ. 2022 മുതൽ 2025 ഏപ്രിൽ വരെ 2200 നിയമലംഘകർക്കെതിരെ നടപടി സ്വീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി. അൻപതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ വർഷത്തിൽ 2% സ്വദേശിവൽക്കരണം നടപ്പാക്കണമെന്നാണ് നിയമം. കമ്പനികളുടെ സൗകര്യാർഥം 6 മാസത്തിൽ ഒരിക്കൽ (ജൂൺ, ഡിസംബർ മാസങ്ങളിൽ) 1% വീതം സ്വദേശികളെ നിയമിക്കാൻ നൽകിയ കാലാവധിയാണ് ഈ 30ന് അവസാനിക്കുന്നത്.

കഴിഞ്ഞ 3 വർഷങ്ങളിലെ 6 ശതമാനവും ഈ വർഷത്തെ 2 ശതമാനവും ചേർത്ത് ഡിസംബറോടെ 8% സ്വദേശിവൽക്കരണമാണ് ഈ വിഭാഗം കമ്പനികൾ നടത്തേണ്ടത്. 2026ലെ 2% കൂടി ചേർത്താൽ നാഫിസ് പദ്ധതിയുടെ ആദ്യഘട്ടമായ 10% സ്വദേശിവൽക്കരണം പൂർത്തിയാകും.ഈ വർഷം ഏപ്രിൽ വരെയുള്ള കണക്കനുസരിച്ച് സ്വകാര്യമേഖലയിലെ 28,000 കമ്പനികളിലായി 1.41 ലക്ഷം സ്വദേശികൾ ജോലി ചെയ്യുന്നുണ്ട്.

സ്വദേശിവൽക്കരണം സമയബന്ധിതമായി പൂർത്തിയാക്കിയ കമ്പനികൾക്ക് സർക്കാർ സേവന ഫീസിൽ 80% ഇളവ് നൽകുന്നതിനു പുറമെ സർക്കാർ ടെൻഡറുകളിൽ മുൻഗണനയും നൽകും. നിയമലംഘകരെ കുറിച്ച് 600 590000 എന്ന നമ്പറിലോ MOHRE സ്മാർട്ട് ആപ് വഴിയോ അറിയിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!