KSDLIVENEWS

Real news for everyone

30 ദിവസം 9000 കിലോമീറ്റർ, ചോദിച്ചു ചോദിച്ചു അവർ ലണ്ടനിലെത്തി; സ്വദേശി യുവാക്കളുടെ യാത്ര ഈസിയാക്കിയത് യുഎഇ പാസ്പോർട്ടിന്റ പവർ

SHARE THIS ON

അബൂദാബി∙ ‘ചോദിച്ചു ചോദിച്ചു പോയി’ അവർ ഒടുവിൽ ലണ്ടനിലെത്തി. റോഡ് മാർഗമുള്ള സ്വദേശി യുവാക്കളായ സുൽത്താൻ അൽ നഹ്ദിയും ദിയാബ് അൽ മൻസൂരിയും 30 ദിവസം നീണ്ട യാത്രക്കൊടുവിലാണ് ലക്ഷ്യം സാക്ഷാൽകരിച്ചത്. യുഎഇ രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദ് അൽ നഹ്യാന്റെ ചിത്രം പതിച്ചുള്ള ഇരുവരുടെയും വാഹനം തലസ്ഥാന എമിറേറ്റിൽ നിന്ന് ഒരു മാസം മുൻപാണ് പുറപ്പെട്ടത്. ഏഷ്യൻ, യൂറോപ് വൻകരകളിലെ ചില രാജ്യങ്ങൾ താണ്ടി ലണ്ടനിലെത്തിയപ്പോൾ സ്വീകരണം അപ്രതീക്ഷിതമായിരുന്നു. ഇരുവരും പിന്നിട്ടത് ഏകദേശം 9000 കിലോമീറ്റർ!

അബുദാബി റജിസ്ട്രേഷൻ വാഹനത്തിലായിരുന്നു യാത്ര.

സാഹസികതയിലുള്ള താൽപര്യം തന്നെയാണ് സുൽത്താനെയും ദിയാബിനെയും ഈ ദൗത്യത്തിനു പ്രേരിപ്പിച്ചത്.’ അബൂശൻബ’ എന്ന് തദ്ദേശികൾ വിളിക്കുന്ന , അബൂദാബി റജിസ്ട്രേഷൻ വാഹനത്തിലായിരുന്നു യാത്ര. ഒരു വർഷം മുൻപ് റൂട്ട് മാപ്പ് തയാറാക്കി ഗൃഹപാഠം ചെയ്തുള്ള പുറപ്പാടായിരുന്നു ഇത്. രണ്ടു പേരുടെയും ജീവിതത്തിലെ ആദ്യ ദീർഘദൂര സഞ്ചാരമായതിനാൽ നല്ലവണ്ണം തയാറെടുപ്പുകൾ നടത്തി. പാതി വഴിയിൽ നിശ്ചലമാകാതിരിക്കാൻ വാഹനത്തിന്റെ അറ്റകുറ്റപ്പണിയായിരുന്നു പ്രധാനമെന്ന് സുൽത്താൻ സൂചിപ്പിച്ചു. ദീർഘയാത്രയ്ക്ക് വാഹനത്തിന്റെ മർമപ്രധാന ഭാഗങ്ങളുടെ കാര്യക്ഷമതയാണ് ഉറപ്പാക്കിയത്. സാമ്പത്തിക ചെലവ് കൂടിയതാണ് ഇതിൽ ചിലത്. തുടക്കത്തിൽ സാങ്കേതികവും സാമ്പത്തികവുമായ വെല്ലുവിളി നേരിട്ടെങ്കിലും എല്ലാം അനായാസം തരണം ചെയ്തു. 

അബുദാബി റജിസ്ട്രേഷൻ വാഹനത്തിലായിരുന്നു യാത്ര

സുഹൃത്തുക്കള്‍ ചോദിച്ചു; ഇതു വേണോ?

മികച്ച ആശയം ആവിഷ്കരിക്കുന്നത് ആലോചനയിലൂടെയും ആസൂത്രണത്തിലൂടെയും ആവണമെന്ന ചില സുഹൃത്തുക്കളുടെ സ്നേഹത്തോടെയുള്ള ഭീഷണി പിന്തിരിയാൻ തോന്നിച്ചിരുന്നു. വാഹനവുമായി വ്യത്യസ്ത രാജ്യങ്ങളിലൂടെ പോകുമ്പോഴുള്ള പല തരം പ്രതിസന്ധികൾ ചൂണ്ടിക്കാട്ടിയായിരുന്നു അത്. ചെറുതായാലും.

രാജ്യത്തിനു വേണ്ടി  എന്തെങ്കിലും ചെയ്യണമെന്ന അതിയായ മോഹത്തിനു ദൈവസഹായമുണ്ടായതിന്റെ ഫലമാണ് യാത്ര പൂർത്തിയാക്കാൻ ഇപ്പോൾ സാധിച്ചത്. 30 ദിവസത്തിനിടെ സൗദി, കുവൈത്ത്, ഇറാഖ്, തുർക്കി, ബൾഗേറിയ, സെർബിയ, ഹങ്കറി, ഓസ്ട്രിയ, ലിക്റ്റൻസ്റ്റയ്ൻ, സ്വിറ്റ്സർലാന്റ്, ഫ്രാൻസ്, ബെൽജിയം, ഹോളണ്ട് എന്നീ രാജ്യങ്ങൾ താണ്ടിയാണ് ബ്രിട്ടനെ തൊട്ടത്.

ഇറാഖി – തുർക്കി അതിർത്തി പ്രദേശമായ ഇബ്രാഹീം ഖലീൽ അതിർത്തിയിലാണ് പറയത്തക്ക പ്രതിസന്ധിയുണ്ടായത്. അവധി ദിവസമാണ് അവിടെ എത്തിയത്.ഏഴു മണിക്കൂറോളം അവിടെ ‘പോസ്റ്റാ’കേണ്ടി വന്നു. യൂസഫ് അത്തുർകി എന്ന വ്യക്തിയാണ് ചില യാത്രാരേഖകളെല്ലാം ശരിയാക്കിത്തന്നത്. പിറ്റേ ദിവസം അദ്ദേഹത്തിന്റെ വീട്ടിലേയ്ക്ക് അതിഥികളായി കൊണ്ടുപോയി. തുർക്കി അതിർത്തിയിൽ നിന്ന് 50 കിലോമീറ്റർ അകലെയായിരുന്നു വീട്. കുടുംബത്തെ പരിചയപ്പെടുകയും കുറേ സമയം അവിടെ ചെലവിടുകയും ചെയ്തപ്പോൾ  യാത്ര അവിസ്മരണീയ ഏടായി. വ്യത്യസ്ത സംസ്കാരവും ആചാരങ്ങളും അടുത്തറിയാൻ ഈ യാത്ര സഹായിച്ചെന്ന് സുൽത്താൻ പറഞ്ഞു.

യുഎഇ പാസ്പോർട്

∙ പാസ്പോർട്ടിന്റെ പവറ്

യുഎഇ പാസ്പോർട്ടിന്റെ ശക്തി യാത്ര എളുപ്പമാക്കാൻ സഹായമായതി ഇരുവരും പറയുന്നു. വിവിധ അതിർത്തി കവാടങ്ങളിൽ തടസ്സമില്ലാതെ കടന്നുപോയത് കൈവശമുള്ള  പാസ്പോർട്ടിന്റെ ബലത്തിലാണ്. ലോകത്ത് 15-ാം സ്ഥാനത്താണ് യുഎഇ പാസ്പോർട്ട്. യുഎഇ  പൗരന് 17 4 രാജ്യങ്ങളിൽ വീസ കൂടാതെ പ്രവേശിക്കാം. ജന്മനാടിന്റെ ഈ പെരുമ അനുഭവിച്ചറിയാൻ കരമാർഗമുള്ള സാഹസിക സഞ്ചാരം കൊണ്ടായി.

യാത്രയുടെ വിജയത്തിൽ ആവേശം പൂണ്ട ഇവർ ഭാവിയിൽ കൂടുതൽ കാലം നീണ്ട സുദീർഘ യാത്രയ്ക്ക് ചട്ടം കെട്ടുകയാണ്. അതിനായി വാഹനം ഹോളണ്ടിലുള്ള സുഹൃത്തുക്കളെ ഏൽപിച്ചു. ജോലിയിൽ നിന്ന് അവധിയെടുത്ത്  കൂടുതൽ മനോഹരമായ രാജ്യങ്ങളിൽ ചുറ്റിക്കറങ്ങി വാഹനവുമായി സ്വദേശമായ  അബൂദാബിയിൽ തിരിച്ചെത്താനാണ് പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!