എസ്പിബി ഇനി ഓർമ്മ :
പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

ചെന്നൈ: എസ്‍പിബി എന്ന് സംഗീതപ്രേമികള്‍ സ്നേഹപൂര്‍വ്വം സംബോധന ചെയ്‍ത ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം ഇനി ഒരു പാട്ടോര്‍മ്മ. മഹാഗായകന്‍റെ സംസ്കാര ചടങ്ങുകള്‍ ചെന്നൈ നഗരപ്രാന്തത്തിലുള്ള താമരൈപക്കത്തെ അദ്ദേഹത്തിന്‍റെ ഫാം ഹൗസില്‍ നടന്നു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങുകള്‍. ചെന്നൈ ആംഡ് റിസര്‍വ്വ് പൊലീസില്‍ നിന്നുള്ള 26 പേരാണ് ഗണ്‍ സല്യൂട്ട് നല്‍കിയത്. കൊവിഡ് പശ്ചാത്തലത്തില്‍ പൊലീസ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പ്രിയഗായകനെ അവസാനമായി ഒരുനോക്ക് കാണാന്‍ സിനിമാമേഖലയില്‍ നിന്നുള്ള അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരും നൂറുകണക്കിന് ആരാധകരും എത്തിയിരുന്നു. ചലച്ചിത്ര താരങ്ങളായ വിജയ്, അര്‍ജുന്‍, റഹ്മാന്‍, സംവിധായകരായ ഭാരതിരാജ, അമീര്‍ തുടങ്ങിയവരൊക്കെ എത്തിയിരുന്നു. ഇന്നലെ കോടമ്ബാക്കത്തെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച സമയത്തും ആരാധകരുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു.
തമിഴ്‍നാട് സാംസ്കാരിക വകുപ്പ് മന്ത്രി കെ പാണ്ഡ്യരാജന്‍, ആന്ധ്ര പ്രദേശ് ജലവിഭവ മന്ത്രി പി അനില്‍കുമാര്‍ എന്നിവരെ കൂടാതെ നിരവധി രാഷ്ട്രീയ നേതാക്കളും ചടങ്ങിന് എത്തിയിരുന്നു. കേരള മുഖ്യമന്ത്രിക്കുവേണ്ടി കേരള എന്‍ആര്‍കെ ഡെവലപ്‍മെന്‍റ് ഓഫീസര്‍ അനു പി ചാക്കോ ചടങ്ങില്‍ പങ്കെടുത്തു. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള സന്നാഹങ്ങള്‍ ഒരുക്കുന്നതിനായി ചെന്നൈ സിറ്റി പൊലീസില്‍ നിന്നും തിരുവള്ളൂര്‍ ജില്ലാ പൊലീസില്‍ നിന്നുമായി ആയിരത്തിലേറെ പൊലീസുകാര്‍ സ്ഥലത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. ആദരാഞ്ജലി അര്‍പ്പിക്കാന്‍ 150 പേരെ വീതമാണ് പൊലീസ് പ്രദേശത്തേക്ക് രാവിലെ മുതല്‍ കടത്തിവിട്ടിരുന്നത്. രാവിലെ 10.20 നാണ് എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ മകന്‍ എസ് പി ചരണിന്‍റെ നേതൃത്വത്തില്‍ സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്.

