KSDLIVENEWS

Real news for everyone

അൻവർ ഔട്ട്; സിപിഎം നടപടി നാളെ, പാർലമെന്ററി പാർട്ടിയിൽ നിന്നും പുറത്താക്കും

SHARE THIS ON

കോട്ടയം: ഒക്ടോബർ 4നു നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനു മുന്നേ അൻവറിനെതിരെ നടപടിയെടുക്കാൻ സിപിഎം. ഇതുസംബന്ധിച്ച തീരുമാനം നാളെ ഉണ്ടായേക്കുമെന്നാണ് വിവരം. ഇനി അൻവറിനോട് വിട്ടുവീഴ്ച വേണ്ടെന്നാണ് സിപിഎം നിലപാട്. അൻവറിന്റെ വാർത്താ സമ്മേളനത്തിനു പിന്നാലെ മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും തമ്മിൽ ഫോണിൽ ആശയവിനിമയം നടത്തി. ഇതിനു ശേഷമാണ് പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാൻ‌ ഡൽഹിയിലെത്തിയ ഗോവിന്ദൻ മാധ്യമങ്ങളെ കണ്ടത്. 

രാത്രിയോടെ മുഖ്യമന്ത്രി ഡൽഹിയിലെത്തും. നാളെ ഇരുവരും കേരള ഹൗസിലോ എകെജി ഭവനിലോ കൂടിക്കാഴ്ച നടത്തും. കൂടുതൽ കാര്യങ്ങളിൽ നാളെ പ്രതികരിക്കാമെന്നാണ് ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞത്. പോളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ.ബേബിയും എ.വിജയരാഘവും ഡൽഹിയിലുണ്ട്. ഇവരുമായി കൂടിയാലോചന നടത്തി നാളത്തോടെ അൻവറിനെതിരായ നടപടി സിപിഎം പ്രഖ്യാപിച്ചേക്കും. എല്ലാ വെള്ളിയാഴ്ചയും ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, പിബി, കേന്ദ്ര കമ്മിറ്റി യോഗങ്ങൾ കണക്കിലെടുത്ത് കഴിഞ്ഞ ദിവസം ചേർന്നിരുന്നു. 
അൻവറിനെ രാഷ്ട്രീയമായി നേരിടാനാണ് സിപിഎം നീക്കം. അൻവറുമായി ഇനി ഒത്തു പോകേണ്ടെന്നും ശക്തമായി പ്രതിരോധിക്കാനുമാണ് ആദ്യ തീരുമാനം. അൻവർ നിലമ്പൂരിൽ പൊതുസമ്മേളനം നടത്തിയാൽ അതിനെതിരെ പാർട്ടിയും രാഷ്ട്രീയ വിശദീകരണ യോഗം നടത്തിയേക്കും. പ്രാദേശികമായി അണികളെ പിടിച്ചുനിർത്തേണ്ടതുണ്ട്. പതിറ്റാണ്ടുകളായി ആര്യാടൻ മുഹമ്മദിന്റെ കോട്ടയായിരുന്ന നിലമ്പൂരിൽ കോൺഗ്രസ്– പഴയ ഡിഐസി അണികളുടെ അടക്കം വോട്ടുകൾ അൻവറിന്റേതായുണ്ട്. സമൂഹ മാധ്യമങ്ങളിലെ ഇടതു പ്രൊഫൈലിൽ നിന്നും അൻവറിനു ലഭിക്കുന്ന പിന്തുണയും പാർട്ടി ചെറുതായി കാണുന്നില്ല. ഇതിനെ മറികടക്കാൻ വലിയതോതിലുള്ള പ്രചരണം ആവശ്യമാണെന്നാണ് വിലയിരുത്തൽ‌. 
അന്‍വര്‍ യുഡിഎഫ് ക്യാംപിലേക്ക് അടുക്കുന്നു എന്ന വിലയിരുത്തലും സിപിഎമ്മിനുണ്ട്. രാഹുലിനെതിരെ നടത്തിയ ആരോപണം മയപ്പെടുത്തിയത് ഇതിന്റെ ഭാഗമായാണ് കാണുന്നത്. അന്‍വര്‍ ഇനിയും അച്ചടക്കം ലംഘിച്ചാല്‍ സഹകരണം അവസാനിപ്പിക്കാന്‍ നേരത്തെ തന്നെ നേതാക്കൾ തീരുമാനിച്ചിരുന്നു. പ്രതിപക്ഷം പോലും പറയാത്ത കാര്യങ്ങളാണ് അൻവർ പറഞ്ഞതെന്നാണ് ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞത്. 

ആഭ്യന്തര മന്ത്രി സ്ഥാനത്തിരിക്കാൻ മുഖ്യമന്ത്രി യോഗ്യനല്ലെന്ന് കൂടി പറഞ്ഞ് ആക്രമണം അദ്ദേഹത്തിന്റെ കുടുംബത്തിലേക്ക് കയറിയതോടെ തന്നെ അൻവറും സിപിഎമ്മും തമ്മിലെ ബന്ധം മുറിഞ്ഞു. പാർട്ടി തനിക്കെതിരെ നടപടിയെടുക്കുന്നെങ്കിൽ ആയിക്കോട്ടെയെന്ന് കണ്ടുതന്നെയാണ് മുന്നണി അച്ചടക്കത്തിന്റെ പരിധിയെല്ലാം ലംഘിച്ച് ഓരോ വാക്കും അൻവർ പ്രയോഗിച്ചത്. നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്ന് പറഞ്ഞതും ഇതു കണക്കിലെടുത്താണ്. സമ്മേളന കാലത്ത് മുഖ്യമന്ത്രി, പി.ശശി, മന്ത്രി മുഹമ്മദ് റിയാസ് എന്നിവരെ നേരിട്ട് ലക്ഷ്യം വച്ച പി.വി.അൻവർ സിപിഎം രാഷ്ട്രീയത്തിലും വരും ദിവസങ്ങളിൽ ചലനങ്ങൾ ഉണ്ടാക്കും. പിണറായിക്കെതിരെ രൂപപ്പെടുന്ന ചേരിക്ക് പാർട്ടിക്കുള്ളിൽ ശക്തി പകർന്നാണ് അൻവറിന്റെ ഇറങ്ങിപ്പോക്ക്. എംഎൽഎ സ്ഥാനം രാജിവയ്ക്കാതെ രണ്ടും കൽപ്പിച്ചുള്ള അൻവറിന്റെ നീക്കം നിയമസഭയ്ക്കുള്ളിലും സിപിഎമ്മിന് തലവേദനയാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!