ഇറാനിൽ കനത്ത വ്യോമാക്രമണവുമായി ഇസ്രയേൽ; ലക്ഷ്യമിട്ടത് സൈനിക കേന്ദ്രങ്ങള്‍

ടെഹ്‌റാന്‍: ഇറാന് നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലാണ് വ്യോമാക്രമണം നടന്നത്.നിരന്തരമായ പ്രകോപനങ്ങള്‍ക്കുള്ള മറുപടിയാണെന്നാണ് ഇസ്രയേല്‍ പറയുന്നത്. ശനിയാഴ്ച രാവിലെയാണ് ആക്രമണം നടന്നത്. ഇറാന്റെ പ്രതിരോധ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം. ടെഹ്‌റാൻ വിമാനത്താവളത്തിന് സമീപം സ്ഫോടനവുമുണ്ടായി. തിരിച്ചടി നേരിടാൻ തയ്യാറെന്ന് ഇസ്രയേൽ വ്യക്തമാക്കുന്നു.
നേരത്തേ ഒക്ടോബര്‍ ഒന്നിന് ഇറാന്‍ ഇസ്രായേലിനുനേരെ 180-ലധികം മിസൈലുകള്‍ തൊടുത്തുവിട്ടിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് ഇസ്രയേലിന്റെ നീക്കം. ഇറാനില്‍ പ്രത്യാക്രമണം നടത്താന്‍ ഇസ്രയേല്‍ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതുസംബന്ധിച്ചുള്ള യുഎസ് ഇന്റലിജന്‍സിന്റെ രഹസ്യരേഖകള്‍ ചോര്‍ന്നിരുന്നു. ഇസ്രയേലിന്റെ സൈനിക തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട ഉപഗ്രഹ ചിത്രങ്ങളും വിശകലനങ്ങളും ഉള്‍പ്പടെയാണ് പുറത്തുവന്നത്. ഇസ്രയേല്‍ ആകാശത്തുവച്ച് വിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതും, വിവിധ സൈനിക ഓപ്പറേഷനുകളെ കുറിച്ചും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ പുനര്‍വിന്യാസത്തെ കുറിച്ചുമെല്ലാം രഹസ്യരേഖകളില്‍ പറയുന്നുണ്ട്.
ഹമാസ് മേധാവി ഇസ്മയില്‍ ഹനിയയെ ടെഹ്‌റാനില്‍ വച്ചും ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയെ ലെബനനില്‍ വച്ചും വധിച്ചത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ക്ക് മറുപടിയായാണ് ഇറാന്‍ 181 ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രയേലിലേക്ക് തൊടുത്തത്.

