ഫിഫ ഇൻറര്‍ കോണ്ടിനെന്റല്‍ കപ്പ് ഫൈനലിന് ലുസൈല്‍ സ്റ്റേഡിയം വേദിയാകും

ദോഹ: ഫിഫ ഇൻറർ കോണ്ടിനെന്റല്‍ കപ്പ് ഫൈനലിന് ലുസൈല്‍ സ്റ്റേഡിയം വേദിയാകും. യൂറോപ്യൻ ചാമ്ബ്യൻമാരായ റയല്‍ മാഡ്രിഡ് കളിക്കുന്നതിനാല്‍ ആവേശത്തോടെയാണ് ഖത്തറിലെ ഫുട്‌ബോള്‍ ആരാധകർ മത്സരത്തെ കാത്തിരിക്കുന്നത്.
ഖത്തർ ദേശീയ ദിനമായ ഡിസംബർ 18നാണ് റയല്‍ മാഡ്രിഡ് ലുസൈല്‍ സ്റ്റേഡിയത്തില്‍ പന്തുതട്ടുന്നത്. എതിരാളികള്‍ ആരെന്നറിയാനുള്ള പ്ലേ ഓഫ് പോരാട്ടങ്ങള്‍ക്ക് ലോകകപ്പിന്റെ മറ്റൊരു വേദിയായ 974 സ്റ്റേഡിയങ്ങള്‍ സാക്ഷ്യം വഹിക്കും. ഡിസംബർ 11, 14 തീയതികളിലാണ് ഈ മത്സരങ്ങള്‍.
മത്സരവേദിയെ കുറിച്ച് ഖത്തർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല, എന്നാല്‍ ഫിഫ മാച്ച് സെന്ററിലെ മത്സര പട്ടികയില്‍ ഇരുവേദികളിലും മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. പ്ലേ ഓഫ് മത്സരങ്ങള്‍ രാത്രി എട്ടിനും റയല്‍ മഡ്രിഡ് കളിക്കുന്ന ഫൈനല്‍ രാത്രി ഒമ്ബതിനുമാണ് ആരംഭിക്കുന്നത്.
ഫിഫ ക്ലബ് ഫുട്ബാളിന് പകരമായി അവതരിപ്പിക്കുന്ന ഇന്റർകോണ്ടിനെന്റല്‍ കപ്പിന്റെ പ്രഥമ പതിപ്പിനാണ് ഖത്തർ വേദിയാകുന്നത്. ലോകകപ്പ് ഫൈനലില്‍ അർജന്റീനയോടേറ്റ തോല്‍വിക്ക് ശേഷം കിലിയൻ എംബാപ്പെ ലുസൈലില്‍ കളിക്കാനെത്തുന്നു എന്ന പ്രത്യേകത കൂടി മത്സരത്തിനുണ്ട്. ടിക്കറ്റ് വില്‍പന അടുത്തമാസത്തോടെ ആരംഭിക്കും.

