ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ തുറന്ന യുദ്ധം; അഫ്ഗാനിസ്ഥാന് പാക് പ്രതിരോധ മന്ത്രിയുടെ ഭീഷണി…

ഇസ്ലാമാബാദ്: അതിർത്തി തർക്കങ്ങൾ സംബന്ധിച്ച് ഇസ്താംബുളിൽ നടക്കുന്ന സമാധാന ചർച്ചയിൽ തീരുമാനത്തിലെത്തിയില്ലെങ്കിൽ അഫ്ഗാനിസ്ഥാനുമായി തുറന്ന യുദ്ധത്തിലേക്കു നീങ്ങുമെന്ന ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. രണ്ടുദിന ചർച്ചകൾക്ക് തുർക്കി തലസ്ഥാനത്ത് ഇന്ന് തുടക്കമായിരിക്കവേയാണ് മന്ത്രിയുടെ പ്രസ്താവന.
‘‘അവർ സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് ഞാൻ കരുതുന്നു. ഒരു ധാരണയിൽ എത്തിച്ചേരാൻ സാധിച്ചില്ലെങ്കിൽ അവരുമായി തുറന്ന യുദ്ധമുണ്ടാകും. വെടിനിർത്തൽ ധാരണയ്ക്കു ശേഷം കഴിഞ്ഞ അഞ്ചോ ആറോ ദിവസങ്ങൾക്കിടെ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇരുഭാഗവും ധാരണയെ മാനിച്ചാണ് മുന്നോട്ടുപോകുന്നത്’’ –ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു. ആഴ്ചകൾ നീണ്ട സംഘർഷത്തിനൊടുവിലാണ് അഫ്ഗാനും പാക്കിസ്ഥാനും ചർച്ചയ്ക്ക് ഒരുങ്ങിയത്.
പാക്കിസ്ഥാൻ ഒക്ടോബർ 11ന് അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ വ്യോമാക്രമണം നടത്തിയതാണ് സംഘർഷത്തിന്റെ തീവ്രത വർധിപ്പിച്ചത്. തങ്ങളുടെ മണ്ണിൽ ഭീകരവാദം നടത്തുന്ന പാക് താലിബാനെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നായിരുന്നു പാക് വാദം. എന്നാൽ, ഇതിന് കനത്ത തിരിച്ചടിയാണ് അഫ്ഗാൻ നൽകിയത്. ഇരുഭാഗത്തും വലിയ ആൾനാശമുണ്ടായ സംഘർഷത്തിനൊടുവിൽ വെടിനിർത്തലിന് ധാരണയാവുകയായിരുന്നു. അതിനിടെ, പാക്കിസ്ഥാന് വെള്ളം നൽകുന്നത് തടഞ്ഞുകൊണ്ട് കുനാർ നദിയിൽ അണക്കെട്ട് നിർമിക്കാൻ ഉത്തരവിട്ടിരിക്കുകയാണ് താലിബാൻ.

