മോദിയുടെ നേതൃത്വത്തെ അംഗീകരിച്ചാൽ മുസ്ലിം ലീഗുമായി സഖ്യമാകാം : നിലപാട് ആവർത്തിച്ച് ശോഭ സുരേന്ദ്രൻ

തൃശൂര്‍ : നരേന്ദ്രമോദിയുടെ നേതൃത്വത്തെ അംഗീകരിച്ചാല്‍ മുസ്ലിം ലീഗുമായി സഖ്യമാകാമെന്ന് വീണ്ടും ശോഭ സുരേന്ദ്രന്. ബിജെപിയുടെ വിജയ യാത്ര വേദിയിലാണ് ശോഭ മുന്‍നിലപാട് ആവര്‍ത്തിച്ചത്. മുന്നണിയെ വികസിപ്പിക്കാനുള്ള മാതൃക കേന്ദ്രനേതൃത്വം കാട്ടിത്തന്നിട്ടുണ്ട്. ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് അടക്കമുള്ള പാര്‍ട്ടികളുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു.
മുസ്ലിം ലീഗ് എന്നത് വര്‍ഗീയ പാര്‍ട്ടിയാണ്. ആ വര്‍ഗീയ നിലപാട് തിരുത്തിക്കൊണ്ട് മുസ്ലിം ലീഗ് ഈ രാജ്യത്തിന്റെ ദേശീയത ഉള്‍ക്കൊണ്ടുകൊണ്ട് നരേന്ദ്രമോദിയുടെ നയങ്ങള്‍ സ്വീകാര്യമാണെന്ന് പറഞ്ഞ് കടന്നുവന്നാല്‍ ആ ലീഗിനെയും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഏകാത്മ മാനവ ദര്‍ശനമാണ് ബിജെപിയുടെ മുഖമുദ്ര എന്നാണ് താന്‍ പറഞ്ഞിട്ടുള്ളത്.
ആമാശയത്തിന്റെ കാര്യം മാത്രം നോക്കുന്ന, രാഷ്ട്രീയത്തിലെ തങ്കഗോപുരങ്ങള് മാത്രം കീഴടക്കാന്‍ നടക്കുന്ന മുരളീധരന് അതിന്റെ അര്‍ത്ഥം മനസ്സിലായിട്ടില്ലെങ്കില് അതിന്റെ ഉത്തരവാദിത്തം തനിക്കല്ല. കാര്യങ്ങള്‍ കുറച്ച് നന്നായി പഠിച്ചാല്‍ മുരളീധരന് നല്ലതായിരിക്കും. മുരളീധരനെപ്പോലെ അച്ഛന്റെ കൈപിടിച്ച് രാഷ്ട്രീയത്തിലേക്ക് വന്നയാളല്ല താന്‍. തന്നെയോര്‍ത്ത് മുരളി ആശങ്കപ്പെടേണ്ടെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു.
ബിജെപി നാഷണല്‍ കോണ്‍ഫറന്‍സുമായി കശ്മീരില്‍ ഭരിച്ചിട്ടുണ്ട്. ഒരു ഘട്ടത്തില്‍ കശ്മീരിന്റെ ദേശീയധാരയിലേക്ക് ഭീകരത ഉപേക്ഷിച്ചുകൊണ്ട് ചില കക്ഷികള്‍ കടന്നുവരാന്‍ തയ്യാറായപ്പോള്‍ ആ കക്ഷികളുമായി ചര്‍ച്ച നടത്താന്‍ ബിജെപി അഖിലേന്ത്യാ നേതൃത്വം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് രാം മാധവിനെ നിയോഗിച്ച കാര്യവും ശോഭ സുരേന്ദ്രന് എടുത്തു പറഞ്ഞു.

