മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; തുടർചികിത്സ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

കണ്ണൂർ: കെ.എസ്.യു. പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു. തുടർചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കും. വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. കണ്ണൂരിൽ നിന്ന് ഔദ്യോഗിക വാഹനത്തിൽ റോഡ് മാർഗമാണ് മന്ത്രി തലസ്ഥാനത്തേക്ക് തിരിച്ചത്.
മന്ത്രിക്ക് അടിയന്തര ശസ്ത്രക്രിയ വേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കഴിഞ്ഞ ദിവസം മെഡിക്കൽ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മന്ത്രിക്ക് കഴുത്തിലേറ്റ ക്ഷതത്തിന്റെ ഭാഗമായി വലതുകൈയിലേക്കും തലയുടെ പിൻഭാഗത്തേക്കും പടരുന്ന വിധത്തിലുള്ള കടുത്ത വേദനയ്ക്ക് നൽകിവരുന്ന ചികിത്സയുടെ പശ്ചാത്തലത്തിലാണ് ബോർഡിന്റെ വിലയിരുത്തൽ. എം.ആർ.ഐ. റിപ്പോർട്ട് പ്രകാരം കഴുത്തിലെ കശേരുക്കൾക്കിടയിലുള്ള ഡിസ്കുകൾ രണ്ടിടങ്ങളിൽ നാഡീമൂലാഗ്രങ്ങളിൽ അമർന്നുള്ള സമ്മർദം കാരണമാണ് കടുത്ത വേദന അനുഭവപ്പെടുന്നതെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.
അതേസമയം, സംഭവത്തിൽ കോൺഗ്രസും സി.പി.എമ്മും തെരുവിലും സൈബറിടത്തിലും പോര് തുടരുന്നു. മന്ത്രിയെ അപായപ്പെടുത്താനുള്ള ആസൂത്രിത അക്രമം എന്നതാണ് സി.പി.എം. ഉയർത്തിയവാദം. കള്ളപ്രചാരണവും കപടനാടകവുമെന്നതാണ് കോൺഗ്രസിന്റെ മറുവാദം. അക്രമിച്ചിട്ടുണ്ടെങ്കിൽ ഒരു ദൃശ്യമെങ്കിലും തെളിവുതരൂ എന്നാണ് കോൺഗ്രസ് നേതാക്കളുടെ ചോദ്യം.

