മദ്യനയക്കേസ്: പണം എവിടെ?, കെജ്രിവാള് വ്യാഴാഴ്ച സുപ്രധാന വെളിപ്പെടുത്തല്‍ നടത്തുമെന്ന് ഭാര്യ സുനിത

ന്യൂഡല്‍ഹി: ഡൽഹി മദ്യനയക്കേസിലെ വസ്തുതകള്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വ്യാഴാഴ്ച കോടതിയില്‍ വെളിപ്പെടുത്തുമെന്ന് ഭാര്യ സുനിത കെജ്രിവാള്. കോഴയുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. അന്വേഷണത്തില്‍ പണമൊന്നും ഇ.ഡി. കണ്ടെത്തിയിട്ടില്ലെന്നും സുനിത വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. രണ്ട് ദിവസം മുമ്പ് ഡല്‍ഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവ് മന്ത്രി അതിഷിയ്ക്ക് കെജ്രിവാള് കൈമാറിയിരുന്നു. ഇക്കാര്യത്തിലും കേന്ദ്രസര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്. ഡൽഹിയെ നശിപ്പിക്കാനാണോ അവരുടെ ഉദ്ദേശ്യം. ജനങ്ങൾ ദുരിതമനുഭവിക്കണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ടോ. ഇക്കാര്യത്തിൽ കെജ്രിവാൾ വളരെ വേദനിക്കുന്നു – സുനിത പറഞ്ഞു. മദ്യനയ അഴിമതിയെന്ന് വിളിക്കപ്പെടുന്ന കേസിൽ ഇ.ഡി. 250-ലധികം റെയ്ഡുകൾ നടത്തി. ഈ പണം അധികൃതർ കണ്ടെത്തിയിട്ടില്ല. മാർച്ച് 28-ന് കോടതിയിൽ അദ്ദേഹം എല്ലാം വെളിപ്പെടുത്തും. മദ്യനയ അഴിമതിയുടെ പണം എവിടെയാണെന്നും അതിനാവശ്യമായ തെളിവുകൾ അദ്ദേഹം നൽകുമെന്നും അവര്‍ കൂട്ടിച്ചേർത്തു. ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാർച്ച് 21-ന് രാത്രി അറസ്റ്റിലായ കെജ്രിവാളിനെ കോടതി മാർച്ച് 28 വരെ ഇ.ഡി. കസ്റ്റഡിയിൽ വിട്ടിരുന്നു. ഒമ്പതുതവണ ബോധപൂർവം സമൻസ് അവഗണിച്ച കെജ്രിവാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ഇ.ഡി.യുടെ വാദം അംഗീകരിച്ചാണ് സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ കെജ്രിവാളിനെ കസ്റ്റഡിയിൽ വിട്ടത്

