പുതിയ രാഷ്ട്രീയ മുന്നണിയുണ്ടാക്കി തദ്ദേശ തെരഞ്ഞെടുപ്പ് നേരിടുമെന്ന് അൻവർ; യുഡിഎഫ് പ്രവേശനം ചർച്ചയാക്കി സമയം കളയാനില്ല

മലപ്പുറം: സംസ്ഥാനത്ത് വരാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ചെറിയ പാർട്ടികളെയും സംഘടനകളെയും ഒന്നിച്ച് നിർത്തി ഒരു മുന്നണി ഉണ്ടാക്കി മത്സരിക്കുമെന്ന് നിലമ്പൂരിലെ മുൻ എംഎൽഎ പിവി അൻവർ. തൃണമൂൽ കോൺഗ്രസ് മുന്നണിയെ നയിക്കും. യുഡിഎഫ് പ്രവേശന വിഷയം ചർച്ച ചെയ്ത് സമയം കളയാൻ താനില്ല. തന്നോട് ആരും ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും അൻവർ ഇന്ന് നിലമ്പൂരിൽ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.
യുഡിഎഫ് നേതാക്കളുടെ മാധ്യമങ്ങളിലെ പ്രതികരണങ്ങൾക്ക് മറുപടി പറയാനില്ല. തന്നെ കുറിച്ച് സിപിഎം ചർച്ച ചെയ്തതിൽ സന്തോഷം. എംകെ മുനീറിൻ്റെയും ഇടി മുഹമ്മദ് ബഷീറിൻ്റെയും തന്നെ ക്കുറിച്ചുള്ള അഭിപ്രായം കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പിണറായി സർക്കാർ ദുരന്തത്തിൽ നിന്ന് മുതലെടുപ്പ് നടത്തുകയാണെന്നായിരുന്നു അൻവറിൻ്റെ മറ്റൊരു ആരോപണം. മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ട് ടൗൺഷിപ്പ് നിർമിക്കുന്നത് ഊരാളുങ്കലാണ്. ഊരാളുങ്കലിൻ്റെ നടത്തിപ്പ് സി പി എം നേതാക്കൾക്കാണ്. പുനരധിവാസത്തിൽ സഹായിക്കാൻ വന്ന സംഘടനകളെ സർക്കാർ അടിച്ചോടിച്ചു. വൻ ഭൂമി മാഫിയയാണ് ഇതിന് പിന്നിലുള്ളത്. ചൂരൽമല പോലെ സർക്കാർ വില്ലനായ മറ്റാരു ദുരന്തം വേറെ ഉണ്ടാകില്ല. 776 കോടി ജനങ്ങൾ സർക്കാരിന് നൽകി. എന്നിട്ടും ജനങ്ങൾക്ക് സഹായം നൽകിയില്ല. വീട് വേണ്ടെന്ന് എഴുതിക്കൊടുത്ത് കുടുംബങ്ങൾ 15 ലക്ഷം വാങ്ങി പോവുകയാണ്. കവളപ്പാറയിലെ പ്രശ്നങ്ങൾ 6 മാസം കൊണ്ട് പരിഹരിച്ചതാണ്. എന്നാൽ വയനാട് വിഷയം അങ്ങനെയല്ല. ഇവിടുത്തെ പ്രശ്നം പ്രതിപക്ഷം ഏറ്റെടുക്കുന്നില്ല. ഈ വിഷയത്തിൽ കോടതിയെ സമീപിക്കേണ്ട സാഹചര്യമാണെന്നും അൻവർ പറഞ്ഞു.