ഗസ്സയിൽ ഭക്ഷണം പാകം ചെയ്യാനുള്ള മാവിൽ മനഃപൂർവം മയക്കുമരുന്ന് കലർത്തി ഇസ്രായേല്‍: ഫലസ്തീൻ സമൂഹത്തെ ഉള്ളിൽ നിന്ന് തകർക്കാനുള്ള ശ്രമമെന്ന് ഗസ്സയിലെ ഗവൺമെന്റ് മീഡിയ ഓഫീസ്

ഗസ്സ: യുഎസ്, ഇസ്റാഈൽ വിതരണം ചെയ്യുന്ന, ഭക്ഷണം പാകം ചെയ്യാനുള്ള മാവിൽ “ഓക്സികോഡോൺ” പോലുള്ള മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തിയതായി ഗസ്സയിലെ ഗവൺമെന്റ് മീഡിയ ഓഫീസ്. ഇത് ഗുരുതരമായ പൊതുജനാരോഗ്യ ഭീഷണിയാണെന്നും ഫലസ്തീൻ സമൂഹത്തെ ഉള്ളിൽ നിന്ന് തകർക്കാനുള്ള ശ്രമമാണെന്നും മീഡിയ ഓഫീസ് ആരോപിച്ചു. നാല് ഫലസ്തീനികൾക്കാണ് മയക്കുമരുന്ന് ഗുളികകൾ അടങ്ങിയ മാവ് ബാഗുകൾ ലഭിച്ചത്. ചില ഗുളികകൾ മനഃപൂർവം പൊടിച്ച് മാവിൽ ലയിപ്പിച്ചതാണെന്നും സംശയിക്കുന്നു. ഇത് പൊതുജനാരോഗ്യത്തിനെതിരായ ഗുരുതര ആക്രമണമാണ്,” മീഡിയ ഓഫീസ് ടെലിഗ്രാമിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ വ്യക്തമാക്കി.
“ഫലസ്തീൻ ജനതയ്‌ക്കെതിരായ വംശഹത്യയുടെ തുടർച്ചയായി, മയക്കുമരുന്ന് വ്യാപനത്തിലൂടെ സാമൂഹിക ഘടനയെ തകർക്കാനുള്ള ഈ കുറ്റകൃത്യത്തിന് ഇസ്റാഈൽ അധിനിവേശ ശക്തികളെ ഞങ്ങൾ പൂർണമായി ഉത്തരവാദികളാക്കുന്നു,” പ്രസ്താവനയിൽ ആരോപിച്ചു. മയക്കുമരുന്നിനെ “മൃദു ആയുധമായി” ഉപയോഗിക്കുന്നതും, ഉപരോധത്തിന്റെ മറവിൽ “സഹായം” എന്ന പേര് നൽകി ഇവ കടത്തുന്നതും യുദ്ധക്കുറ്റവും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനവുമാണെന്ന് മീഡിയ ഓഫീസ് കുറ്റപ്പെടുത്തി.
സഹായ കേന്ദ്രങ്ങളിൽ ഫലസ്തീനികളെ വെടിവച്ച് “നിയന്ത്രിക്കുന്നു”: ഹാരെറ്റ്സ് റിപ്പോർട്ട്
ഗസ്സയിലെ യുഎസ്, ഇസ്റാഈൽ നടത്തുന്ന ഭക്ഷ്യ വിതരണ കേന്ദ്രങ്ങളിൽ ഫലസ്തീനികളെ തുടർച്ചയായി വെടിവെച്ച് കൊലപ്പെടുത്തുന്നത് “ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള” ഇസ്റാഈൽ സൈനിക നിർദ്ദേശത്തിന്റെ ഭാഗമാണെന്ന് ഇസ്റാഈലി മാധ്യമമായ ഹാരെറ്റ്സിലെ പത്രപ്രവർത്തകൻ നിർ ഹാസൺ വെളിപ്പെടുത്തി.
“നിരായുധരായ ഫലസ്തീനികൾക്ക് നേരെ വെടിയുതിർക്കുന്നത് ജനക്കൂട്ടത്തെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റാനുള്ള തന്ത്രമാണ്,” വെസ്റ്റ് ജറുസലേമിൽ നിന്ന് അൽ ജസീറയോട് സംസാരിക്കവെ ഹാസൺ പറഞ്ഞു. ഈ നിർദ്ദേശം പുറപ്പെടുവിച്ചത് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥനാണെന്ന് അദ്ദേഹം സൂചിപ്പിച്ചു, എങ്കിലും കൃത്യമായ പേര് വെളിപ്പെടുത്തിയില്ല.
“ഗസ്സയ്‌ക്കെതിരായ യുദ്ധം ന്യായമാണെന്ന് മിക്ക ഇസ്റാഈലികളും വിശ്വസിക്കുമ്പോൾ, ഈ യുദ്ധത്തിന്റെ മാനുഷിക വിലയെക്കുറിച്ച് ചിലർ ചോദ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങിയിട്ടുണ്ട്,” ഹാസൺ കൂട്ടിച്ചേർത്തു. എന്നാൽ, ഇസ്റാഈലിലെ മുഖ്യധാരാ മാധ്യമങ്ങൾ യുദ്ധത്തെ പ്രധാനമായും സൈന്യത്തിന്റെ വീക്ഷണകോണിൽ നിന്ന് മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും, മാനുഷിക വിഷയങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“യുദ്ധക്കുറ്റങ്ങൾ” നടക്കുന്നുവെന്ന് മീഡിയ ഓഫീസ്
സഹായ വിതരണ കേന്ദ്രങ്ങൾക്ക് സമീപം “പട്ടിണി കിടക്കുന്ന ഫലസ്തീനി സിവിലിയന്മാരെ മനഃപൂർവം വെടിവച്ചു” എന്ന ഇസ്റാഈൽ സൈനികരുടെ കുറ്റസമ്മതങ്ങൾ “യുദ്ധക്കുറ്റങ്ങളുടെ” തെളിവാണെന്ന് ഗസ്സയിലെ ഗവൺമെന്റ് മീഡിയ ഓഫീസ് ആരോപിച്ചു. “നിരായുധരായ സാധാരണക്കാർക്ക് നേരെ വെടിയുതിർക്കാനുള്ള സൈനിക ഉത്തരവുകളും, ഭക്ഷണത്തിനായി കാത്തിരിക്കുന്ന സമാധാനപരമായ ഒത്തുചേരലുകൾക്കെതിരെ മെഷീൻ ഗൺ, പീരങ്കി, ഷെല്ലുകൾ എന്നിവ ഉപയോഗിക്കുന്നതും ഇസ്റാഈലിന്റെ വംശഹത്യാ നയത്തിന്റെ ഭാഗമാണ്,” മീഡിയ ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി.