കുമ്പളയിൽ ഒരുകോടി രൂപയുടെ കാർഷിക പദ്ധതികൾ നടപ്പാക്കുന്നു

കുമ്പള: കാർഷിക മേഖലയിൽ സ്വയം പര്യാപ്തത ലക്ഷ്യമാക്കി കുമ്പള പഞ്ചായത്തിൽ ഒരുകോടി രൂപയുടെ കാർഷിക പദ്ധതി നടപ്പാക്കുന്നു. ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വികസന ഫണ്ട്, തനത് ഫണ്ട്, വിവിധ ഏജൻസികളുടെ ധനസഹായം എന്നിവ ഉപയോഗിച്ചാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. സുഭിക്ഷ കേരളം, കൃഷി വകുപ്പ് പദ്ധതി എന്നിവ സംയോജിപ്പിച്ചും പദ്ധതി നടപ്പാക്കുന്നു.
നാളികേര കൃഷി 24.40 ലക്ഷം, കവുങ്ങ് കൃഷി 6.21 ലക്ഷം, നെൽകൃഷി 17 .68 ലക്ഷം, തരിശു നെൽകൃഷി 10.00 ലക്ഷം, സുസ്ഥിര നെൽകൃഷി 3.63 ലക്ഷം, നേന്ത്രവാഴ കൃഷി 2.00 ലക്ഷം, ജീവനി പച്ചക്കറി കൃഷി 6.00 ലക്ഷം, കൈപ്പാട് കൃഷി വികസനം 5.00 ലക്ഷം, പച്ചക്കറി ക്ലസ്റ്റർ 11.00 ലക്ഷം, തരിശു പച്ചക്കറി കൃഷി 4.3 ലക്ഷം, ഗ്രോബാഗ് വിതരണം 4.00 ലക്ഷം, ഇടവിളകൃഷി 6.00 ലക്ഷം, ഫലവൃക്ഷത്തൈ വിതരണം 5.00 ലക്ഷം, പയർ പച്ചക്കറിവിത്ത്, തൈകൾ വിതരണം 1.13 ലക്ഷം, സ്കൂൾ പച്ചക്കറിത്തോട്ടം 0.08 ലക്ഷം എന്നീ പദ്ധതികളാണ് നടപ്പിലാക്കുന്നത്.
തരിശു നെൽകൃഷി പദ്ധതിയുടെ ഭാഗമായി ബംബ്രാണവയൽ, താഴെ കൊടിയമ്മ വയൽ എന്നിവിടങ്ങളിൽ 70 ഏക്കർ ഭൂമിയിൽ കൃഷിയിറക്കി. കൃഷിയിറക്കൽ പ്രവൃത്തിയുടെ ഉദ്ഘാടനം ബംബ്രാണയിൽ എം.സി. ഖമറുദ്ദീൻ എം.എൽ.എയും കൊടിയമ്മയിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീറും ഉദ്ഘാടനം ചെയ്തു.
കാർഷിക പദ്ധതിയുടെ പുരോഗതി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം അവലോകനം ചെയ്തു. പ്രസിഡൻറ് കെ.എൽ. പുണ്ഡരീകാക്ഷ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഗീത ലോകനാഥ് ഷെട്ടി, ബി.എൻ. മുഹമ്മദലി, എ.കെ. ആരിഫ്, ഫാത്തിമ അബ്ദുല്ലക്കുഞ്ഞി, പഞ്ചായത്ത് സെക്രട്ടറി ദീപേഷ്, കൃഷി ഓഫിസർ നാണുക്കുട്ടൻ എന്നിവർ സംബന്ധിച്ചു.

