മാവേലി എക്സ്പ്രസ് കാഞ്ഞങ്ങാട്ട് ട്രാക്ക് മാറിക്കയറിയ സംഭവം; വീഴ്ച വരുത്തിയ സ്റ്റേഷന് മാസ്റ്റര്‍ക്ക് 15 ദിവസത്തെ പരിശീലനം നൽകിക്കൊണ്ടുള്ള നടപടി

കാസര്‍കോട്: കാസര്‍കോട് കാഞ്ഞങ്ങാട് ട്രെയിന്‍ പാളം മാറിക്കയറിയ സംഭവത്തില്‍ വീഴ്ച വരുത്തിയ സ്റ്റേഷന് മാസ്റ്റര്‍ക്ക് കൂടുതല്‍ പരിശീലനം നല്കാന് റെയില്‍വേയുടെ തീരുമാനം. 15 ദിവസത്തെ പരിശീലനം നല്‍കുമെന്ന് പാലക്കാട് റെയില്‍വേ ഡിവിഷന് അറിയിച്ചു. സ്റ്റേഷന് മാസ്റ്ററുടെ ഭാഗത്ത് ചെറിയ അശ്രദ്ധ ഉണ്ടായതാണെന്നും മറ്റ് സാങ്കേതിക പിഴവുകള്‍ ഒന്നും തന്നെ ഇല്ലെന്നുമാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. ഇതില്‍ സുരക്ഷ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും സ്റ്റേഷന് മാസ്റ്റര്‍ ജോലി ചെയ്തു കൊണ്ടിരുന്ന സമയത്ത് ചില യാത്രക്കാര്‍ എത്തി ട്രെയിനിനെ കുറിച്ച് വിശദാംശങ്ങള്‍ ചോദിച്ചിരുന്നു. ഈ സമയത്ത്, സ്റ്റേഷന് മാസ്റ്ററുടെ ഭാഗത്ത് നിന്ന് ചെറിയൊരു അശ്രദ്ധ വന്നു. അതുകൊണ്ടാണ് സിഗ്നല്‍ മാറ്റി കൊടുത്തത്. ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അദ്ദേഹത്തിന് 15 ദിവസത്തെ പരിശീലനം നല്‍കുമെന്നും മറ്റ് നടപടികളൊന്നും എടുത്തിട്ടില്ലെന്നും പാലക്കാട് റെയില്‍വേ ഡിവിഷന് അധികൃതര്‍ വ്യക്തമാക്കി. വ്യാഴാഴ്ച വൈകുന്നേരം 6.44നാണ് മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന 16603 മാവേലി എക്സ്പ്രസ് ട്രെയിന്‍ ട്രാക് മാറിക്കയറിയത്. ഇതോടെ എട്ട് മിനുട് കാഞ്ഞങ്ങാട് സ്റ്റേഷനില്‍ ട്രെയിന്‍ അധികമായി പിടിച്ചിട്ടു. ഈ ട്രാകില്‍ മറ്റ് ട്രെയിനുകള്‍ ഒന്നുമില്ലാത്തതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. ട്രാക് ഒന്നിലേക്ക് കയറേണ്ട ട്രെയിന്‍ സിഗ്നല്‍ മാറിയതിനാല്‍ മധ്യഭാഗത്തുള്ള ട്രാകിലേക്ക് കയറുകയായിരുന്നു. ഇതേ ട്രാകില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കിയ ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു.

