വയനാട്ടിലേത് ഇന്ത്യ കണ്ട വലിയദുരന്തം, കേന്ദ്രത്തിൽനിന്നുണ്ടായത് നിഷേധാത്മക സമീപനം- മുഖ്യമന്ത്രി

ആലപ്പുഴ: മുണ്ടക്കൈ, ചൂരല്‍മല ദുരന്തങ്ങള്‍ ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിലൊന്നാണെന്നും എന്നാല്‍, കേന്ദ്രം സംസ്ഥാനത്തിന് സഹായമൊന്നും നല്‍കിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ദുരന്തസ്ഥലം സന്ദര്‍ശിച്ചപ്പോഴും ശേഷവും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പ്രത്യേക സഹായം അഭ്യര്‍ഥിച്ചു. പ്രത്യേക പാക്കേജ് വേണമെന്നും പറഞ്ഞു. പരിശോധനയ്ക്കു ശേഷം തരാമെന്ന് പറഞ്ഞു. പരിശോധന നല്ലതാണ്. പരിശോധന നടന്നു. അതിന് ചുമതലപ്പെടുത്തിയ സംഘം ഇവിടെ വന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് കൊടുത്തു. പക്ഷേ, ഇതേവരെ സഹായമൊന്നും ലഭിച്ചില്ല, മുഖ്യമന്ത്രി പറഞ്ഞു.
മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തിന് ശേഷം ദുരന്തങ്ങളുണ്ടായ മറ്റ് സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. അത് നല്ല കാര്യമാണ്. ആ നല്ല കാര്യം കേരളത്തിനും അര്‍ഹതപ്പെട്ടതല്ലേ. എന്തേ കേരളത്തിനും സഹായം നല്‍കാത്തത്. സ്വാഭാവികമായും അതിന്റെതായ അമര്‍ഷവും പ്രതിഷേധവും കേരളത്തിലുണ്ടാകുമല്ലോ, അദ്ദേഹം പറഞ്ഞു. 78-ാമത് പുന്നപ്ര-വയലാര്‍ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നമുക്ക് നേരത്തെയും അനുഭവമുണ്ടല്ലോ. കടുത്ത ദുരന്തം നമ്മള് നേരത്തെയും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടല്ലോ. ആ ഘട്ടത്തില്‍ സഹായം നിഷേധിക്കുകയായിരുന്നു. ഇത്തവണ ആ നിഷേധാത്മകസമീപനം ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ, ഇതേവരെ ഒന്നും സംഭവിച്ചിട്ടില്ല. ദുരന്തം ഏറ്റുവാങ്ങുന്നത് നമ്മളാണ്. ദുരന്തത്തിന് ഇരയാകുന്നത് നമ്മുടെ സഹോദരങ്ങളും നാടിന്റെ ഒരു ഭാഗവുമാണ്. അത് അങ്ങനെ അവിടെ നിന്നോട്ടെ എന്ന നിലപാട് സ്വീകരിക്കാന്‍ കഴിയില്ല. മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസത്തിന് സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. ആ സ്ഥലം ഉടന്‍ ഏറ്റെടുക്കും. കേന്ദ്രത്തില്‍നിന്ന് സഹായം ലഭിച്ചാലും ഇല്ലെങ്കിലും ഈ ഹതഭാഗ്യരെ കയ്യൊഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

