KSDLIVENEWS

Real news for everyone

ബൂസ്റ്റർ ഡോസിന് വ്യത്യസ്ത വാക്സീൻ വേണോയെന്ന തീരുമാനം പിന്നീട്; കൗമാരക്കാർക്ക് കൊവാക്സീൻ

SHARE THIS ON

ദില്ലി: ആരോഗ്യ പ്രവർത്തകർക്ക് മുൻകരുതൽ ഡോസായി വ്യത്യസ്ത വാക്സീൻ വേണ്ടെന്ന് കേന്ദ്ര സർക്കാർ. നൽകുന്നത് ബൂസ്റ്റർ ഡോസല്ലെന്ന് കേന്ദ്രം വിശദീകരിച്ചു. ഇപ്പോൾ എടുത്ത വാക്സീൻ തന്നെ നല്കാമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബൂസ്റ്റർ ഡോസായി വ്യത്യസ്ത വാക്സീൻ വേണോയെന്ന് പിന്നീട് തീരുമാനിക്കും. രണ്ടു വാക്സീൻ സ്വീകരിച്ച് 9 മാസം കഴിഞ്ഞവർക്ക് മുൻകരുതൽ വാക്സീൻ സ്വീകരിക്കാം. കൗമാരക്കാർക്ക് കൊവാക്സീൻ നൽകിത്തുടങ്ങും. വടക്കൻ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം വീണ്ടും ഉയരുന്ന നിലയാണ്.

കൗമാരക്കാരിലെ വാക്സീനേഷന് പ്രത്യേക തയ്യാറെടുപ്പുകൾ ആവശ്യമില്ലെന്ന് സർക്കാരിന്റെ കോവിഡ് ടാസ്‌ക് ഫോഴ്‌സ് തലവൻ ഡോ എൻകെ അറോറ പറഞ്ഞു. നിലവിലെ രീതിയിൽ തന്നെ കുത്തിവയ്പ്പ് നടത്താം. നാലാഴ്ച്ച ഇടവേളയിൽ രണ്ട് ഡോസ് നൽകുന്ന രീതിയിൽ ആകും വാക്സീനേഷൻ എന്നും അദ്ദേഹം വ്യക്തമാക്കി

രാജ്യത്ത് 15 വയസിന് മുകളിലുള്ള കുട്ടികൾക്ക് ജനുവരി മൂന്ന് മുതലാണ് കൊവിഡ് വാക്സീന്‍ (Covid Vaccine) നല്‍കുന്നത്. ആരോഗ്യ പ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ് വാക്സീന്‍ നല്‍കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന 60 വയസിന് മുകളിലുള്ളവര്‍ക്ക് ഡോക്ടർമാരുടെ നിർദേശത്തോടെ ബൂസ്റ്റർ ഡോസ് നൽകും.


ബൂസ്റ്റർ ഡോസ് (Booster Dose) നല്‍കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ഐഎംഎ രംഗത്തെത്തിയിരുന്നു. ബൂസ്റ്റർ ഡോസിനായി വ്യത്യസ്ത വാക്സീൻ കുത്തിവെക്കാനാണ് തീരുമാനമെങ്കിൽ കൊവാക്സീന്‍ കൂടുതലായി ലഭ്യമാക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. കൗമാരക്കാർക്ക് വാക്സീൻ നൽകുന്നതും ശരിയായ തീരുമാനമാണ്. ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് പിജി കൗണ്‍സിലിംഗ് വേഗത്തിലാക്കണമെന്നും ഐഎംഎ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!