KSDLIVENEWS

Real news for everyone

സന വിമാനത്താവളത്തില്‍ ബോംബിട്ട് ഇസ്രയേല്‍; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ലോകാരോഗ്യ സംഘടനാ മേധാവി

SHARE THIS ON

യമനിലെ വിമാനത്താവളത്തില്‍ ബോംബിട്ട് ഇസ്രയേല്‍. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധാനോം ഗെബ്രിയേസസ് ഉണ്ടായിരുന്ന വിമാനത്താവളത്തിലായിരുന്നു ഇസ്രയേലിന്റെ ആക്രമണം. വ്യാഴാഴ്ചയാണ് സംഭവം.

യമനിലെ സന അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ വിമാനത്തിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് പരിക്കേറ്റു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആക്രമണത്തില്‍ അപലപിച്ചു.

അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടുകൊണ്ട് സാധാരണക്കാരെയും മനുഷ്യാവകാശപ്രവര്‍ത്തകരെയും ഒരിക്കലും ആക്രമണങ്ങളില്‍ ലക്ഷ്യം വയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു. യെമനിനും ഇസ്രയേലിനുമിടയില്‍ അടുത്തിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ ഗുട്ടെറസ് ഖേദം പ്രകടിപ്പിച്ചു.

ടെഡ്രോസും ഡബ്ല്യുഎച്ച്‌ഒ പ്രവര്‍ത്തകരും വിമാനത്തില്‍ കയറാന്‍ പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഉള്‍നാടന്‍ യമനിലെ ഹൂതികളുടെ സൈനിക കേന്ദ്രങ്ങളിലും പടിഞ്ഞാറന്‍ തീരത്തെ അല്‍-ഹുദൈദ, സാലിഫ്, റാസ് കനാറ്റിബ് തുറമുഖങ്ങളിലും സന അന്താരാഷ്ട്ര വിമാനത്താവളം, ഹിസ്യാസ്, റാസ് കനാറ്റിബ് പവര്‍ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലും ആക്രമണം നടത്തിയതായി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്)സ്ഥിരീകരിച്ചു.

ബോംബാക്രമണത്തില്‍ വിമാനത്തിലെ ഒരു ജീവനക്കാരന്‍ അടക്കം 30 പേര്‍ക്ക് പരിക്കേറ്റു. താന്‍ വിമാനത്താവളത്തില്‍ ഉള്ളപ്പോളാണ് ആക്രമണം ഉണ്ടായതെന്നും, ഭാഗ്യത്തിന് ജീവന്‍ നഷ്ടമാകാതിരുന്നതെന്നും ലോകാരോഗ്യ സംഘടനാ മേധാവി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.

‘ഞങ്ങള്‍ ഉണ്ടായിരുന്ന സ്ഥലത്ത് നിന്ന് ഏതാനും മീറ്റര്‍ മാത്രം അകലെയുള്ള എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍, ഡിപ്പാര്‍ച്ചര്‍ ലോഞ്ച്, റണ്‍വേ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. UN, WHO സഹപ്രവര്‍ത്തകരും ഞാനും സുരക്ഷിതരാണ്’. അഥാനോം ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!