ഫലസ്തീനികളുടെ ഓര്‍മകളില്‍ അനശ്വരനായി തുടരും’; പലസ്തീനിന് വേണ്ടി സ്വയം തീ കൊളുത്തി മരിച്ച അമേരിക്കൻ സൈനികന്റെ മരണത്തില്‍ അനുശോചിച്ച് ഹമാസ്

വാഷിങ്ടണിലെ ഇസ്രായേല്‍ എംബസിക്ക് മുന്നില്‍ സ്വയം തീകൊളുത്തി മരിച്ച അമേരിക്കൻ സൈനികൻ ആരോണ്‍ ബുഷ്നെലിന് അനുശോചനമറിയിച്ച് ഹമാസ്.
വീരനായ പൈലറ്റ് ആരോണ്‍ ബുഷ്നെല്‍ ഫലസ്തീൻ ജനതയുടെയും ലോകത്തിലെ സ്വതന്ത്രരായ ജനങ്ങളുടെയും ഓർമയില്‍ അനശ്വരനായി തുടരും.
നമ്മുടെ ജനങ്ങളോടും അവരുടെ ന്യായമായ ലക്ഷ്യത്തോടുമുള്ള ആഗോള മാനുഷിക ഐക്യദാർഢ്യത്തിൻ്റെ പ്രതീകമാണ് അദ്ദേഹം. മാനുഷിക മൂല്യങ്ങളുടെയും അടിച്ചമർത്തപ്പെട്ട ഫലസ്തീൻ ജനതയുടെയും സംരക്ഷകനായ ആരോണ്‍ ബുഷ്നെല്‍ തന്റെ പേര് അനശ്വരമാക്കിയെന്നും ഹമാസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
അദ്ദേഹത്തിന്റെ മരണത്തില്‍ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് പൂർണ ഉത്തരവാദി. ആസൂത്രിത വംശഹത്യക്ക് കൂട്ടുനില്‍ക്കുന്ന അമേരിക്കയുടെ നയത്തിനെതിരെ ജനങ്ങളുടെ പ്രതിഷേധം ഉയരുന്നതിന്റെ തെളിവാണിതെന്നും ഹമാസ് പറഞ്ഞു.
ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്ന ആസൂത്രിത വംശഹത്യയില്‍ പ്രതിഷേധിച്ചാണ് യു.എസ്
വ്യോമസേന ഉദ്യോഗസ്ഥൻ ആരോണ്‍ ബുഷ്നെല്‍ (25) കഴിഞ്ഞദിവസം ഇസ്രായേലി എംബസിക്ക് മുന്നില്‍ സൈനിക യൂനിഫോമിലെത്തി ആത്മഹത്യ ചെയ്തത്.
‘ഞാൻ ഇനി വംശഹത്യയില്‍ പങ്കാളിയാകില്ല. ഞാൻ അങ്ങേയറ്റം തീവ്രമായ പ്രതിഷേധത്തില്‍ ഏർപ്പെടാൻ പോവുകയാണ്. അതേസമയം, ഫലസ്തീനികള്‍ ഇസ്രായേല്‍ അധിനിവേശത്തില്‍നിന്ന് അനുഭവിക്കുന്ന ദുരിതവുമായി താരതമ്യം ചെയ്യുമ്ബോള്‍ എന്റേത് ഒട്ടും തീവ്രമല്ല’ -എന്ന് ബുഷ്നെല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നല്കിയ വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. ‘ഫലസ്തീനെ സ്വതന്ത്രമാക്കൂ’ എന്ന് ആവർത്തിച്ച് പറഞ്ഞാണ് അദ്ദേഹം തീകൊളുത്തിയത്.

