ലീഗിന് മൂന്നാം സീറ്റിന് പകരം രാജ്യസഭ; കോണ്‍ഗ്രസ് 16 ഇടത്ത്: സീറ്റ് വിഭജനമായെന്ന് വി.ഡി.സതീശന്‍

കോഴിക്കോട്: യുഡിഎഫിൽ സീറ്റ് വിഭജനം പൂർത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുസ്ലിംലീഗിന് മൂന്നാം സീറ്റില്ല. പകരം രാജ്യസഭയിലേക്ക് ഒഴിവ് വരുന്ന അടുത്ത സീറ്റ് ലീഗിന് നൽകാൻ ധാരണയായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കോൺഗ്രസ് കഴിഞ്ഞ തവണത്തെ പോലെ 16 സീറ്റുകളിൽ മത്സരിക്കും. ഒരോ സീറ്റിൽ വീതം കേരള കോൺഗ്രസും(കോട്ടയം) ആർഎസ്പിയും(കൊല്ലം) മത്സരിക്കും. കോട്ടയത്ത് ഫ്രാൻസിസ് ജോർജിനെയും കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രനേയും സ്ഥാനാർഥികളായി അതാത് പാർട്ടികൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഒഴിവ് വരുന്ന അടുത്ത രാജ്യസഭാ സീറ്റ് കോൺഗ്രസിന് ലഭിക്കേണ്ടതാണ്. അത് മുസ്ലിം ലീഗിന് കൊടുക്കും. അത് കഴിഞ്ഞ് ഒഴിവ് വരുന്ന സീറ്റ് കോൺഗ്രസ് എടുക്കും. യുഡിഎഫ് ഭരണത്തിൽ വരുമ്പോഴൊക്കെ മൂന്ന് സീറ്റ് കോൺഗ്രസിനും രണ്ട് സീറ്റ് ലീഗിനുമാണ് ലഭിക്കാറുള്ളത്. അധികാരത്തിൽ വന്നാൽ ആ ഫോർമുല ഉറപ്പാക്കും’ സതീശൻ പറഞ്ഞു. മൂന്നാമതൊരു ലോക്സഭാ സീറ്റ് ലീഗ് ആഗ്രഹിച്ചിരുന്നു. അത് കൊടുക്കണമെന്ന് തങ്ങൾക്കും ആഗ്രഹമുണ്ടായിരുന്നു. എന്നാൽ പ്രായോഗികമായ ബുദ്ധിമുട്ടുള്ളത് കൊണ്ട് അതിന് സാധിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുസ്ലിം ലീഗ് നിലവിലുള്ള പൊന്നാനി, മലപ്പുറം സീറ്റുകളിൽ തന്നെ ഇത്തവണയും മത്സരിക്കും. ഈ രണ്ട് സീറ്റുകളിലേക്കുള്ള ലീഗ് സ്ഥാനാർഥികളെ ഇന്ന് തന്നെ പ്രഖ്യാപിക്കും

