കുമ്പളയിൽ ടോൾ ബൂത്ത് സ്ഥാപിക്കാനുള്ള നീക്കം. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ അഷ്റഫ് കർളയുടെ നേതൃത്വത്തിൽ എം.പി യുമായി ചർച്ച നടത്തി

കുമ്പള: തലപ്പാടി-ചെങ്കള ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി കുമ്പളയിൽ ടോൾ ബൂത്ത് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ തിങ്കളാഴ്ച കുമ്പളയിൽ സർവ്വകക്ഷിയുടെ നേതൃത്വത്തിൽ സമര പ്രഖ്യാപനം നടത്താനിരിക്കെ ആക്ഷൻ കമ്മിറ്റി ചെയർമാൻ എ.കെ.എം അഷ്‌റഫ് എം.എൽ.എയുടെ നിർദേശ പ്രകാരം നിലവിലെ സ്ഥിതിഗതികൾ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർളയുടെ നേതൃത്വത്തിലുള്ള നേതാക്കൾ
കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താനെ സന്ദർശിച്ച് ചർച്ച ചെയ്തു.
ദേശീയ പാത അതോറിറ്റി കേരള റീജിയണൽ ഓഫീസർ ബി.എൽ മീണയുമായി എം.പി ടെലിഫോണിൽ ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടായേക്കാവുന്ന ദുരിതം ബോധ്യപ്പെടുത്തി.
നിലവിൽ കേരള കർണാടക അതിർത്തിയിൽ തലപ്പാടിയിൽ ടോൾ ഉണ്ടായിരിക്കെ അറുപത് കിലോമീറ്റർ മാനദണ്ഡം കാറ്റിൽ പറത്തി ഇരുപത് കി.മീ മാത്രം ദൂരത്തിൽ വീണ്ടും ഒരു ടോൾ പിരിവ് വരുന്നത് നിതീകരിക്കാനാവില്ലെന്ന് എം.പി പറഞ്ഞു.
ദേശീയ പാതയുടെ അവസാനവട്ട മിനുക്ക് പണികളടക്കം പൂർത്തീകരിക്കാതെയാണ് ടോൾ പിരിക്കാൻ ശ്രമങ്ങൾ ആരംഭിച്ചതെന്നും
പുഴയോട് ചേർന്ന്
ഏറെ അപകടം പിടിച്ച ഈ ഭാഗത്ത് ടോൾ ബൂത്ത് സ്ഥാപിക്കുന്നത് വലിയ തോതിലുള്ള ഗതാഗതക്കുരുക്കിനും ദുരിതത്തിനും കാരണമാകുമെന്നുള്ള കാര്യവും എം.പി അദ്ദേഹത്തോട് പറഞ്ഞു.
ഡൽഹിയിൽ ചെന്ന് ബന്ധപ്പെട്ട അധികാരികളെ കണ്ടു ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് എം.പി പറഞ്ഞു.
ലോകനാഥ് ഷെട്ടി, ബി.എൻ മുഹമ്മദ് അലി, കെ.വി യുസഫ്
എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

