ഇന്ത്യയില്‍ ഓഗസ്‌റ്റോടെ കുട്ടികള്‍ക്ക് വാക്‌സിന്‍: ഐ സി എം ആര്‍

ന്യൂഡൽഹി:പന്ത്രണ്ട് വയസ്സിനുമേലുള്ള കുട്ടികൾക്ക് ഓഗസ്റ്റോടെ കോവിഡ് വാക്സിൻ നൽകാനായേക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ). മൂന്നാംതരംഗം വൈകാനുള്ള സാധ്യതയാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ മുഴുവൻ ജനങ്ങൾക്കും വാക്സിൻ നൽകാൻ ആറ് മുതൽ എട്ടുമാസം വരെ സമയം ലഭിച്ചേക്കുമെന്നും ഐ.സി.എം.ആർ. കോവിഡ് വർക്കിങ് ഗ്രൂപ്പ് ചെയർമാൻ ഡോ. എൻ.കെ. അറോറ പറഞ്ഞു.
കുട്ടികൾക്കും വാക്സിൻ നൽകാൻ കഴിഞ്ഞാൽ അത് കോവിഡിനെതിരായ പോരാട്ടത്തിൽ വഴിത്തിരിവാകുമെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു. വീണ്ടും സ്കൂളുകൾ തുറക്കാനാവും. രണ്ട് മുതൽ 18 വയസ്സുവരെയുള്ള കുട്ടികളിലെ കോവാക്സിൻ രണ്ടാംഘട്ട, മൂന്നാംഘട്ട പരീക്ഷണങ്ങളുടെ ഫലങ്ങൾ സെപ്റ്റംബറോടെ അറിയാം. അതിനുമുമ്പ് ഫൈസർ വാക്സിന് അംഗീകാരം നൽകിയാൽ അതും പരിഗണിക്കുമെന്നും ഗുലേറിയ പറഞ്ഞു.
ദിവസേന ഒരുകോടിയാളുകൾക്ക് വാക്സിൻ കുത്തിവെക്കാനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. സൈഡസ് കാഡില വാക്സിന്റെ പരീക്ഷണം ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. ജൂലായ് അവസാനത്തോടെയോ ഓഗസ്റ്റോടെയോ ഇത് 12-18 പ്രായപരിധിയിലുള്ള കുട്ടികളിൽ കുത്തിവെച്ചു തുടങ്ങാൻ കഴിഞ്ഞേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.