ഇനി ഭായ്-ഭായ്: ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറെന്ന് പുതിന്‍; ശരിവെച്ച് ട്രംപു

മോസ്‌കോ: യുഎസുമായുള്ള ബന്ധം മെച്ചപ്പെടുന്നതായി സൂചിപ്പിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ സ്ഥിരത കൈവരുന്നതായും പുതിന്‍ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പുതിന്‍ നന്ദിയറിക്കുകയും ട്രംപിനോട് അതിയായ ആദരവുണ്ടെന്നും ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നും കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. പുതിന്റെ പരാമര്‍ശങ്ങള്‍ ഏറെ ഹൃദ്യമാണെന്ന് ട്രംപും പ്രതികരിച്ചു.
‘പ്രസിഡന്റ് ട്രംപിന് നന്ദി, ഏതാനും സമീപനങ്ങളിലൂടെയും മാര്‍ഗങ്ങളിലൂടെയും റഷ്യയും യുഎസുമായുള്ള ബന്ധം മെച്ചപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. നയതന്ത്രബന്ധത്തിന്റെ കാര്യത്തിൽ എല്ലാ വിഷയങ്ങളിലും തീരുമാനമായിട്ടില്ല. എങ്കിലും ആദ്യചുവടുകള്‍ വെച്ചുകഴിഞ്ഞു, ഞങ്ങള്‍ മുന്നോട്ടുപോകുകയാണ്- മിന്‍സ്‌കില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പുതിന്‍ പറഞ്ഞു.
ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ ഉടലെടുത്ത ആശങ്കയെ കുറിച്ചും റഷ്യ-യുക്രൈന്‍ യുദ്ധത്തെ കുറിച്ചും രണ്ടാഴ്ച മുന്‍പ് ഇരുരാഷ്ട്രനേതാക്കളും ഫോണിലൂടെ നടത്തിയ ദീര്‍ഘ സംഭാഷണത്തെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നല്ല മാറ്റം വരുന്നതായുള്ള പുതിന്റെയും ട്രംപിന്റെയും പ്രതികരണം. പുതിന്റെ പരാമര്‍ശങ്ങളെ അംഗീകരിച്ചുകൊണ്ട് ട്രംപ് പ്രതികരിക്കുകയും ചെയ്തു. മുന്‍പ്രസിഡന്റ് ജോ ബൈഡന്റെ ഭരണമായിരുന്നെങ്കില്‍ ഇത്തരത്തിലൊന്ന് സംഭവിക്കില്ലായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

