ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി; ക്വാര്‍ട്ടര്‍ പ്രതീക്ഷ അവസാനിച്ചു

ടോക്യോ: ഹോക്കിയിൽ ഇന്ത്യൻ വനിതാ ടീമിന് തുടർച്ചയായ മൂന്നാം തോൽവി. ബ്രിട്ടനോട് ഒന്നിനെതിരേ നാലു ഗോളുകൾക്കാണ് ഇന്ത്യൻ സംഘം തോറ്റത്.
ഇതോടെ ടീമിന്റെ ക്വാർട്ടർ പ്രതീക്ഷ ഏതാണ്ട് പൂർണമായും അവസാനിച്ചു.
ബ്രിട്ടനു വേണ്ടി ഹന്ന മാർട്ടിൻ ഇരട്ട ഗോളുമായി തിളങ്ങി. 2,19 മിനിറ്റുകളിലായിരുന്നു ഹന്നയുടെ ഗോളുകൾ. ലില്ലി ഓസ്ലി(41), ഗ്രേസ് ബാൾസ്ഡൺ(57) എന്നിവരാണ് മറ്റ് സ്കോറർമാർ.
23-ാം മിനിറ്റിൽ ഷർമിള ദേവിയാണ് ഇന്ത്യയുടെ ഗോൾ നേടിയത്.
നേരത്തെ ആദ്യ മത്സരത്തിൽ നെതർലൻഡ്സിനോട് 5-1 ന്റെ തോൽവി വഴങ്ങിയ ടീം രണ്ടാം മത്സരത്തിൽ ജർമനിയോട് എതിരില്ലാത്ത രണ്ടു ഗോളിന് തോറ്റിരുന്നു.
ജൂലായ് 30-ന് അയർലൻഡിനെതിരെയും 31-ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുമാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ.

