ഉത്സവകാലത്തെ വിലക്കയറ്റം, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്; ജില്ലയിൽ വിപണി പരിശോധന തുടരുന്നു

കാസർകോട്: ഉത്സവകാലത്തെ വിലക്കയറ്റം, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് എന്നിവ തടയുന്നതിന്‍റെ ഭാഗമായി റവന്യൂ, പൊതുവിതരണം, ലീഗൽ മെട്രോളജി എന്നീ വകുപ്പുകളുടെ സംയുക്ത പൊതുവിപണി പരിശോധന തുടരുന്നു. ഹോസ്ദുർഗ് താലൂക്കിൽ സബ് കലക്ടർ സൂഫിയാൻ അഹമ്മദിന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫിസർ കെ.എൻ. ബിന്ദു, റേഷനിങ് ഇൻസ്പെക്ടർമാരായ ഇമ്മാനുവൽ സെബാസ്റ്റ്യൻ, പി.കെ. ശശികുമാർ, എം.കെ. സൈഫുദ്ദീൻ എന്നിവർ പങ്കെടുത്തു. നാല് ഗോഡൗണുകൾ പരിശോധിച്ചു. വൃത്തിഹീനമായി കാണപ്പെട്ട ഗോഡൗൺ ഉടമകൾക്ക് നോട്ടീസ് നൽകി. വിലവിവരപ്പട്ടിക പതിപ്പിച്ചിട്ടുണ്ടോയെന്നും അമിത വിലയീടാക്കുന്നുണ്ടോയെന്നും പരിശോധിച്ചു. എ.ഡി.എം കെ. നവീൻ ബാബുവിന്‍റെ നേതൃത്വത്തിൽ കടകളിലും പച്ചക്കറി മാർക്കറ്റിലും പരിശോധന നടത്തി. അസി. കലക്ടർ ദിലീപ് കെ. കൈനിക്കര, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു കാസർകോട് താലൂക്കിൽ 19 കടകളും പച്ചക്കറി മാർക്കറ്റുകളും പരിശോധിച്ചതിൽ നാല് കടകളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടില്ല. ഈ കടയുടമകൾക്കു നോട്ടീസ് നൽകി. തുടർ നടപടി സ്വീകരിക്കും.

