KSDLIVENEWS

Real news for everyone

ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ണം; 53.54 ശതമാനം പോളിങ്

SHARE THIS ON

പാട്ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. ആദ്യഘട്ടത്തില്‍ 53.54 ശതമാനമാണ് പോളിങ്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

2015 നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ടത്തില്‍ 54.94 ശതമാനമായിരുന്നു പോളിങ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ 53.54 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് രാജ്യത്ത് നടക്കുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പില്‍ 2.14 കോടി വോട്ടര്‍മാരാണ് വിധിയെഴുതിയത്.

1066 സ്ഥാനാര്‍ഥികള്‍ ജനവിധി തേടിയ ആദ്യഘട്ട വോട്ടെടുപ്പില്‍ 16 ജില്ലകളിലെ 71 മണ്ഡലങ്ങളിലാണ് നടന്നത്. ഇതില്‍ 42 ആര്‍.ജെ.ഡി, 35 ജെ.ഡി.യു, 29 ബി.ജെ.പി, 21 കോണ്‍ഗ്രസ്, എട്ട് ഇടതുപാര്‍ട്ടികള്‍ എന്നിങ്ങനെയാണ് കണക്ക്.
സീറ്റ് ധാരണ പ്രകാരം 243 അംഗ നിയമസഭയില്‍ എന്‍.ഡി.എ മുന്നണിയില്‍ 115 ജെ.ഡി.യു, 110 ബി.ജെ.പി, 11 വികാശീല്‍ ഇന്‍സാന്‍ പാര്‍ടി, 7 ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച എന്നിങ്ങനെ മത്സരിക്കുന്നത്.

മഹാഗദ് ബന്ധന്‍ മുന്നണിയില്‍ ആര്‍.ജെ.ഡി 144, കോണ്‍ഗ്രസ് 70 സീറ്റിലും ജനവിധി തേടും. മഹാസഖ്യത്തിന്‍റെ ഭാഗമായ ഇടതുപാര്‍ട്ടികള്‍ 29 മണ്ഡലങ്ങളില്‍ പോരാട്ടത്തിലാണ്. സി.പി.ഐ (എം.എല്‍) 19 , സി.പി.ഐ ആറ്, സി.പി.എം നാല് എന്നിങ്ങനെയാണ് ഇടത് കക്ഷികളുടെ സീറ്റുകള്‍.

രണ്ടും മൂന്നും ഘട്ട വോട്ടെടുപ്പ് നവംബര്‍ 3, നവംബര്‍ 7 തീയതികളില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!