കെ.എസ്.ആർ.ടി.സി. : ഹിറ്റടിച്ച ബജറ്റ് ടൂറിസം പദ്ധതിക്ക് കാസർകോട്ട് ബ്രേക്ക്

കാസർകോട്: അധിക വരുമാനം ലക്ഷ്യമിട്ടും സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ഉല്ലാസ യാത്രയൊരുക്കിയും തുടങ്ങിയ കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസത്തിന് കാസർകോട്ട് ബ്രേക്ക്. നാലുമാസമായി കെ.എസ്.ആർ.ടി.സി.യുടെ ബജറ്റ് ടൂറിസം ജില്ലയിൽ നിലച്ചിട്ട്. യാത്രക്കാർ കുറഞ്ഞത് വരുമാനത്തെ ബാധിക്കാൻ തുടങ്ങിയതോടെയാണ് ജൂണിനുശേഷം ഉല്ലാസയാത്ര സംഘടിപ്പിക്കാതിരുന്നതെന്ന് അധികൃതർ വിശദീകരിക്കുന്നു. കഴിഞ്ഞ നവംബറിൽ തുടങ്ങിയ പദ്ധതി വൈകിയാണ് കാസർകോട്ടേക്ക് എത്തിയത്. 2023 ഫെബ്രുവരിയിലാണ് ജില്ലയിൽ കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം തുടങ്ങുന്നത്. അഞ്ചുമാസത്തിനിടെ കണ്ണൂർ, വയനാട്, ഇടുക്കി ജില്ലകളിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഉൾപ്പെടുത്തി ഏഴ് യാത്രകളാണ് നടത്തിയത്. പങ്കാളിത്തം കുറഞ്ഞതോടെ ജൂൺ 23-ന് ശേഷം യാത്ര സംഘടിപ്പിച്ചില്ല. കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുത്താത്തതാണ് ജില്ലയിൽനിന്നുള്ള യാത്രക്കാർ കുറയാൻ കാരണം. കർണാടക ഭാഗത്തേക്കുള്ള സർവീസുകൾക്കാണ് ആവശ്യക്കാർ കൂടുതൽ. കൊല്ലൂർ, മൂകാംബിക, കുടജാദ്രി, ചിക്‌മഗളൂരു എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്നത് വരുമാനനേട്ടത്തിന് സഹായിക്കും. കർണാടകയിലേക്ക് യാത്ര നടത്താൻ പെർമിറ്റുള്ള ബസുകൾ ജില്ലയിലുണ്ടെങ്കിലും അന്തസ്സംസ്ഥാന ടൂറിസം സർവീസിന് അനുമതി കിട്ടാത്തതാണ് തടസ്സമാകുന്നത്. കർണാടകയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സർവീസുകൾ ക്രമീകരിക്കാനുള്ള പ്രാരംഭഘട്ട ചർച്ചകൾ പൂർത്തിയായെങ്കിലും ടൂറിസം സെല്ലിന്റെ ഔദ്യോഗികാനുമതി കിട്ടിയില്ല. യാത്രക്കാർ കുറഞ്ഞത് വരുമാനത്തെ ബാധിക്കാൻ തുടങ്ങിയതോടെഓടാത്തതെന്ന്അധികൃതർ ഇങ്ങനെ ചെയ്തിരുന്നെങ്കിൽ :നവരാത്രിക്കാലത്ത് മൈസൂരുവിലെ ദസറ ആഘോഷം ലക്ഷ്യംവെച്ച് സർവീസുകൾ നടത്തിയിരുന്നെങ്കിൽ ബജറ്റ് ടൂറിസംപദ്ധതി ജില്ലയിലും ലാഭകരമാകുമായിരുന്നുവെന്ന് അഭിപ്രായമുണ്ട്. മൈസൂരുനഗരത്തിലെ വിവിധ പ്രദേശങ്ങളും തീർഥാടനകേന്ദ്രങ്ങളും ഉൾപ്പെടുത്തി വിനോദയാത്ര സംഘടിപ്പിച്ചിരുന്നെങ്കിൽ മികച്ച പങ്കാളിത്തം ഉറപ്പായിരുന്നു. ദസറ ആഘോഷത്തിന്റെ ഭാഗമായി നികുതിയിളവ് നൽകിയാണ് കർണാടക വിനോദസഞ്ചാരികളെ വരവേറ്റത്

