വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന്റെ പതിനെട്ടാം നാളിലും ദുരിതത്തിന് അറുതിയില്ലാതെ ഫലസ്തീൻ ജനത

ദുബൈ: വെടിനിർത്തല്‍ നിലവില്‍ വന്നതിന്റെ പതിനെട്ടാം നാളിലും ഫലസ്തീൻ ജനതയുടെ ദുരിതത്തിന് അറുതിയായില്ല. ടെൻറുകള്‍ ഉള്‍പ്പെടെ താല്‍ക്കാലിക വസതികള്‍ ഗസ്സിയിലേക്ക് അയക്കുന്നതിനും ഇസ്രായേല്‍ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.
ഒരു ബന്ദിയുടെ മൃതദേഹം കൂടി ഹമാസ് ഇസ്രായേലിന് കൈമാറി. ഇസ്രായേല്‍ കൈമാറിയ തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ ഫലസ്തീനികള്‍ കൂട്ടമായി സംസ്കരിച്ചു. ഗസ്സയിലേക്കുള്ള അന്താരാഷ്ട്ര സേനയില്‍ ഏതൊക്കെ രാജ്യങ്ങള്‍ വേണമെന്ന് ഇസ്രയേല്‍ തീരുമാനിക്കുമെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു.
വെടിനിർത്തല്‍ പ്രാബല്യത്തില്‍വന്ന് 18 ദിവസങ്ങളായിട്ടും ഗസ്സ ജനതയുടെ ദുരിതചിത്രം അവസാനിക്കുന്നില്ല. ഗസ്സ ഉപരോധം പൂർണമായും പിൻവലിക്കാനും റഫ ഉള്‍പ്പെടെ അതിർത്തികള്‍ തുറക്കാനും ഇസ്രായേല്‍ ഇനിയും വിസമ്മതിക്കുകയാണ്. പലയിടത്തേക്കും ഇപ്പോഴും ഭക്ഷ്യസഹായം എത്തുന്നില്ല. ദക്ഷിണ ഗസ്സയിലേക്ക് പരിമിത സഹായം പോലും എത്തുന്നില്ല. ടെന്‍റുകള്‍, താല്‍ക്കാലിക മൊബൈല്‍ താമസ കേന്ദ്രങ്ങള്‍ എന്നിവ ഗസ്സയിലേക്ക് എത്തിക്കാനും വിലക്ക് മൂലം കഴിയുന്നില്ലെന്ന് യു.എൻ ഏജൻസികള്‍ വ്യക്തമാക്കി. ഗസ്സയില്‍ 15 ലക്ഷം പേർക്കെങ്കിലും താല്‍ക്കാലിക താമസ സൗകര്യം വേണ്ടതുണ്ടെന്ന് കഴിഞ്ഞ ദിവസം യു.എൻ വ്യക്തമാക്കിയിരുന്നു. ഭക്ഷണം, കുടിവെള്ളം, മരുന്ന് ഉള്‍പ്പെടെ അവശ്യ വസ്തുക്കളുടെ
സഹായം തീർത്തും പരിമിത തോതില്‍ മാത്രമാണ് ഗസ്സയിലേക്ക് അനുവദിക്കുന്നത്.
അതിനിടെ, ഒരു ഇസ്രായേല്‍ ബന്ദിയുടെ മൃതദേഹം കൂടി ഇന്നലെ രാത്രി ഹമാസ് റെഡ്ക്രോസ് വഴി ഇസ്രായേലിന് കൈമാറി. ഇനി 12 മൃതദേഹങ്ങള്‍ കൂടിയാണ് ബാക്കിയുള്ളത്. ഇവ കണ്ടെത്താൻ ഈജിപ്തിന്‍റെയും റെഡ് ക്രോസിന്‍റെയും സഹായത്തോടെ ഖാൻ യൂനുസിലും മറ്റും വ്യാപക പരിശോധന തുടരുകയാണ്. പീഡിപ്പിച്ചു കൊലപ്പെടുത്തിയ 15 േപരുടെ മൃതദേഹങ്ങള്‍ കൂടി ഇസ്രയേല്‍ ഹമാസിന് കൈമറി. തിരിച്ചറിയാൻ കഴിയാത്ത ഭൂരിഭാഗം മൃതദേഹങ്ങളും ഗസ്സയില്‍ കൂട്ടമായി സംസ്കരിച്ചു. യുദ്ധാനന്തര ഗസ്സയിലെ സർക്കാർ, വിദേശ സേനയുടെ സ്വഭാവം എന്നിവയുടെ കാര്യത്തില്‍ ഇനിയും തീരുമാനമായില്ല. വിദേശ സേനയില്‍ ആരൊക്കെ വേണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കാൻ യു.എസിന് അവകാശമില്ലെന്നും അക്കാര്യം ഇസ്രായേല്‍ മാത്രം നിർണ്ണയിക്കുമെന്നും പ്രധാനമന്ത്രി ബിനമിൻ നെതന്യാഹു മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു. യു.എസും ഈ നയത്തെ പിന്തുണയ്ക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. , തുർക്കിയ സുരക്ഷസേനക്ക് ഗസ്സയില്‍ ഒരു പങ്കും ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം നെതന്യാഹു വ്യക്തമാക്കിയിരുന്നു. , ഈജിപ്ത്, ഇന്തോനേഷ്യ, ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള സൈന്യം ഇതില്‍ ഉള്‍പ്പെട്ടേക്കാം എന്നാണ് വിവരം

