അണയാത്ത പ്രതിഷേധം ; പിൻമാറാതെ കർഷകർ ; ഡൽഹി ചലോ മാർച്ച് മൂന്നാം ദിനത്തിലേക്ക്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ ഡല്‍ഹിക്കുള്ളിലും അതിര്‍ത്തിയിലും കര്‍ഷകരുടെ സമരം തുടരുന്നു. സമരക്കാര്‍ക്ക് ഡല്‍ഹിയില്‍ മാര്‍ച്ച് നടത്താന്‍ പൊലീസ് ഇന്നലെ അനുമതി നല്‍കിയിരുന്നു. രാജ്യതലസ്ഥാനത്തെ ബുരാരി ഏരിയയിലെ നിരാങ്കാരി സമാഗം ഗ്രൗണ്ടില്‍ സമരം നടത്താനാണ് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ അനുമതി നല്‍കിയിട്ടുള്ളത്. ഡല്‍ഹിയിലേക്ക് പ്രവേശനം അനുവദിക്കപ്പെട്ടെങ്കിലും ഡല്‍ഹി- ഹരിയാന അതിര്‍ത്തിയില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.
പൊലീസ് നിര്‍ദ്ദേശം അംഗീകരിച്ച് ഒരു വിഭാഗം കര്‍ഷകര്‍ ഇന്നലെ ഡല്‍ഹിയിലേക്ക് പ്രവേശിച്ചിരുന്നു. എന്നാല്‍ ജന്തര്‍ മന്ദറിലോ, രാംലീലാ മൈതാനിയിലോ സമരത്തിന് സ്ഥലം നല്‍കണമെന്ന നിലപാടില്‍ ഉറച്ച് വലിയൊരു വിഭാഗം കര്‍ഷകര്‍ ഇപ്പോഴും ഡല്‍ഹി- ഹരിയാന അതിര്‍ത്തിയില്‍ തുടരുകയാണ്.മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക പരിഷ്കരണ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തുടങ്ങിയ കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ച് രണ്ടാം ദിനം വലിയ സംഘര്‍ഷങ്ങള്‍ക്കാണ് വഴിവെച്ചത്. ഡല്‍ഹി- ഹരിയാന അതിര്‍ത്തിയായ സിംഘുവില്‍ എത്തിയ കര്‍ഷകര്‍ക്ക് നേരെ രാവിലെ മുതല്‍ പലതവണ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ആദ്യമൊക്കെ അല്‍പ്പം പുറകോട്ടുമാറിയ കര്‍ഷകര്‍ പിന്നീട് ശക്തമായി തിരിച്ചുവരുന്ന കാഴ്ചയായിരുന്നു പ്രതിഷേധ രംഗത്തുണ്ടായത്.
ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളുമായാണ് കര്‍ഷകര്‍ ഡല്‍ഹി ചലോ പ്രക്ഷോഭത്തിന്റെ ഭാഗമായി എത്തിയിരിക്കുന്നത്. സമരം അവസാനിപ്പിക്കണമെന്നും ഡിസംബര്‍ മൂന്നിന് ചര്‍ച്ചയാകാമെന്നും കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നിയമം പിന്‍വലിക്കാതെ ഇനി സമരം അവസാനിപ്പിക്കില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് എല്ലാ കര്‍ഷക സംഘടനകളും

