ഫോണിൽ കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ; രണ്ടുപേർ അറസ്റ്റിൽ, മറ്റു രണ്ടുപേരുടെ ഫോൺ പിടിച്ചെടുത്തു
ഹരിപ്പാട്: മൊബൈൽ ഫോണിൽ കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുകയും പങ്കുവെക്കുകയുംചെയ്തതിന് വീയപുരത്തും തൃക്കുന്നപ്പുഴയിലും യുവാക്കൾ അറസ്റ്റിൽ. ചിങ്ങോലി, പത്തിയൂർ സ്വദേശികളുടെ മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തു. ഫോണുകൾ തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽ പരിശോധിച്ചശേഷം പോക്സോ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
വീയപുരം സ്വദേശി ഹരികുമാർ (27), തൃക്കുന്നപ്പുഴ സ്റ്റേഷൻപരിധിയിലെ താമസക്കാരനായ നന്ദു (22) എന്നിവരാണ് അറസ്റ്റിലായത്. ഇവർ റിമാൻഡിലാണ്. വിദേശത്ത് ജോലിചെയ്തിരുന്ന ഹരികുമാർ അടുത്തകാലത്തായി നാട്ടിലുണ്ടായിരുന്നു. വീയപുരത്ത് നേരത്തേയും സമാന കേസുകളിലെ പ്രതികൾ അറസ്റ്റിലായിരുന്നു. നടപടി നേരിടുന്ന ചിങ്ങോലി സ്വദേശി ഡ്രൈവറാണ്.
ആറാട്ടുപുഴ സ്വദേശിയായ ഒരാളിന്റെ വീട്ടിലും പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. എന്നാൽ, ഇയാൾ ഇപ്പോൾ തലശ്ശേരിയിലാണ് താമസിക്കുന്നത്. വിവരം തലശ്ശേരി പോലീസിനു കൈമാറിയതായി തൃക്കുന്നപ്പുഴ പോലീസ് പറഞ്ഞു. ഗൂഗിൾ ക്രോം ഉൾപ്പെടെയുള്ള ബ്രൗസറുകളിലൂടെയും വാട്സാപ്പ്, ഫെയ്സ്ബുക്ക്, ട്വിറ്റർ, ടെലിഗ്രാം തുടങ്ങിയ മാധ്യമങ്ങളിലൂടെയും കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നവരുടെയും പങ്കുവെക്കുന്നവരുടെയും ഫോണുകൾ സൈബർസെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു.
ഞായറാഴ്ച പുലർച്ചേ ഇങ്ങനെയുള്ളവരുടെ വീടുകളിൽ സംസ്ഥാനവ്യാപകമായി പോലീസ് തിരച്ചിൽ നടത്തി. ഫോണുകളിൽ കുട്ടികളുടെ ദൃശ്യങ്ങൾ സ്ഥിരീകരിച്ചവരെ കൈയോടെ അറസ്റ്റുചെയ്യുകയായിരുന്നു. ഐ.ടി.നിയമം 67 ബി പ്രകാരമാണ് നടപടി. കുട്ടികളുടെ ദൃശ്യങ്ങളാണെന്ന് സ്ഥിരീകരിക്കാൻ കഴിയാത്ത കേസുകളിലാണ് ഫോണുകൾ പരിശോധനയ്ക്കായി പിടിച്ചെടുത്തത്. ആർ.ഡി.ഒ.വഴിയാണ് ഫോണുകൾ ഫൊറൻസിക് ലാബിലേക്ക് അയക്കുന്നത്.
മകൻ ഫോണുപയോഗിച്ചു; വെട്ടിലായത് അച്ഛൻ
ഹരിപ്പാട്: കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുന്ന രണ്ടുപേരെ തേടിയാണ് തൃക്കുന്നപ്പുഴ പോലീസ് ഞായറാഴ്ച പുലർച്ചേ ഒരു വീട്ടിലെത്തിയത്. ഇങ്ങനെ പിടികൂടിയത് അച്ഛനെയും മകനെയും. അമ്പരന്നുപോയ പോലീസ് സംഘം മകനെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് ഇയാൾ അച്ഛന്റെ ഫോണും അശ്ലീലദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യാൻ ഉപയോഗിച്ചിരുന്നതായി വ്യക്തമായത്. സംഭവം അച്ഛൻ അറിഞ്ഞിരുന്നതേയില്ല.