ഫെബ്രുവരി ആദ്യ ആഴ്ചമുതല്‍ മുന്‍നിരപ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിക്കണമെന്ന് നിർദേശം

ന്യൂഡൽഹി: ഫെബ്രുവരി ആദ്യ ആഴ്ച മുതൽ കോവിഡ് മുന്നണി പ്രവർത്തകർക്ക് പ്രതിരോധ വാക്സിൻ വിതരണം ചെയ്യണമെന്ന് സംസ്ഥാനങ്ങളോട് നിർദേശിച്ച് കേന്ദ്ര സർക്കാർ. ആരോഗ്യപ്രവർത്തകർക്കുള്ള വാക്സിൻ വിതരണവും ഇതിനൊപ്പം തുടരണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്കയച്ച കത്തിൽ പറയുന്നു
വാക്സിൻ നൽകേണ്ട കോവിഡ് മുൻനിര പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ 61 ലക്ഷം പേരുടെ വിവരങ്ങൾ കോവിൻ പോർട്ടലിൽ സമാഹരിച്ചു കഴിഞ്ഞു. ഫെബ്രുവരി ആദ്യ വാരം മുതൽ മുന്നണി പ്രവർത്തകരുടെയും ആരോഗ്യപ്രവർത്തകരുടെയും വാക്സിനേഷൻ ഒരുമിച്ച് നടത്തണമെന്ന് നിർദേശിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
വാക്സിനേഷന്റെ ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ചത് ജനുവരി 16ന് ആണ്. വെള്ളിയാഴ്ച വരെ 29,28,053 പേരാണ് രാജ്യത്ത് വാക്സിൻ സ്വീകരിച്ചത്. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന മുന്നണി പ്രവർത്തകർക്കുമാണ് വാക്സിൻ വിതരണം ചെയ്യുന്നത്.

