ടികായത്തിന്റെ കണ്ണീർ കണ്ട ക ർഷകർ കടലായി പാഞ്ഞെത്തി

ന്യൂഡല്‍ഹി: ഡല്‍ഹി-യുപി അതിര്‍ത്തിയിലെ കര്‍ഷക സമരം ഒഴിപ്പിക്കാന്‍ പോലീസ് ബലം പ്രയോഗിച്ചു ശ്രമം നടത്തുന്നതിനിടെ മാധ്യമങ്ങളുടെ മുന്നിലെത്തിയ കര്‍ഷക നേതാവ് രാകേഷ് ടികായത് ഒന്നു പൊട്ടിക്കരഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ സമൂഹ മാധ്യമങ്ങളില്‍ ടികായത്തിന്റെ കണ്ണീര് വൈറലായി.
പിന്നാലെ നിരാഹാരം പ്രഖ്യാപിച്ച ഭാരതീയ കിസാന്‍ യൂണിയന് ദേശീയ വക്താവ് രാകേഷ് ടികായത് ഇനി തന്റെ ഗ്രാമത്തില്‍ നിന്നുള്ള വെള്ളം മാത്രമേ കുടിക്കൂ എന്നും പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ യുപിയിലെ സിസൗളി ഗ്രാമത്തില്‍ നിന്നും ടികായത്തിന് കുടിക്കാനുള്ള വെള്ളം ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍ എത്താന്‍ ഒന്നര മണിക്കൂറില്‍ താഴെ മാത്രം സമയമാണെടുത്തത്.
സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ താന്‍ തൂങ്ങിച്ചത്തു കളയും എന്നു കൂടി രാകേഷ് ടികായത് പറഞ്ഞതോടെ യുപിയിലും ഹരിയാനയിലും നിന്നുള്ള അണികള്‍ ഇളകി. മുസഫര്‍ നഗറില്‍ വിളിച്ചു ചേര്‍ത്ത കിസാന്‍ മഹാപഞ്ചായത്തിലേക്ക് ആയിരക്കണക്കിന് കര്‍ഷകരും അണികളുമാണ് എത്തിയത്.

ഗാസിപ്പൂരില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള മുസഫര്‍ നഗറില്‍ കോളജ് മൈതാനത്ത് ആയിരക്കണക്കിന് കര്‍ഷകരാണ് ഇന്നു തടിച്ചു കൂടിയത്. ടികായത്തിന്റെ കണ്ണീര് കണ്ട് മനസ് തകര്‍ന്നെന്നും എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നുവെന്നും പറഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ആര്‍എല്‍ഡി നേതാക്കളും രംഗത്തെത്തി.
കരച്ചില് വൈറലായതോടെ നൂറുകണക്കിന് ഗ്രാമവാസികള്‍ അദ്ദേഹത്തിന്റെ വീട്ടിലുമെത്തി പിന്തുണ അറിയിച്ചു. തൊട്ടുപിന്നാലെ മുസഫര്‍ നഗറില്‍ വന്‍ കര്‍ഷക സമ്മേളനത്തിനുള്ള നീക്കങ്ങളുമായി സഹോദരന് നരേഷ് ടികായത്തും തയാറെടുത്തു. ഇന്ത്യ കണ്ട ഏറ്റവും വലിയ കര്‍ഷക സമരങ്ങളുടെ മുന്‍നിരയില്‍ നിന്നു നയിച്ചിട്ടുള്ള മഹേന്ദ്ര സിംഗ് ടികായത്തിന്റെ മക്കളാണ് രാകേഷ് ടികായത്തും നരേഷ് ടികായത്തും.
ബിജെപി വോട്ട് ചെയ്യുന്ന ഒരു സമ്മതിദായകനായിരുന്നു താന്‍ എന്ന് രാകേഷ് ടികായത് തുറന്നു പറഞ്ഞു. ഒരിക്കല്‍ ബിജെപി കര്‍ഷകരെ സഹായിച്ചിരുന്നു. പക്ഷേ, ഇന്ന് എല്ലാ ധാര്‍മികതയും തകര്‍ന്നു പോയിരിക്കുന്നു എന്നുമാണ് രാകേഷ് ഇന്നു പ്രതികരിച്ചത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാകേഷ് ടികായത് കര്‍ഷക സമരത്തില്‍ നിന്നും തന്റെ രാഷ്ട്രീയത്തെ പാടേ അകറ്റി നിര്‍ത്തിയാണ് ഉറച്ചു നില്‍ക്കുന്നത്.
നാല്പതു വയസുള്ള തേജീന്ദര്‍ സിംഗ് പരിക്കേറ്റ് ഗാസിയാബാദ് ജില്ലയിലെ മുറാദ്നഗര്‍ ആശുപത്രിയില്‍ കിടക്കുകയായിരുന്നു. ആശുപത്രിക്കിടയില്‍ കിടന്നാണ് മൊബൈലില്‍ രാകേഷ് ടികായത് പൊട്ടിക്കരയുന്ന വീഡിയോ കണ്ടത്. ഒന്നും നോക്കിയില്ല, നേരെ എഴുന്നേറ്റ് നാല്പത് കിലോമീറ്റര്‍ അകലെയുള്ള ഗാസിപ്പൂര്‍ അതിര്‍ത്തിയിലേക്ക് കുതിച്ചെത്തി.
രാത്രി പത്തുമണിയോടെ ഗാസിപ്പൂരിലെത്തിയ തേജീന്ദര്‍ സിംഗ് ടികായത്തിന്റെ അരികിലെത്തി സമരത്തിനിരിക്കുകയും ചെയ്തു. ടികായത് കരയുന്ന വീഡിയോ മൊബൈലില്‍ കാണുമ്ബോള്‍ സത്യേന്ദ്ര കുമാര്‍ എന്ന യുവാവ് ഹരിയാനയിലെ ഗുഡ്ഗാവിലായിരുന്നു. അത്താഴം കഴിക്കാനിരിക്കുമ്ബോഴാണ് പ്രിയ നേതാവിന്റെ കരച്ചില് കാണുന്നത്. ഒട്ടും നേരം കളയാതെ ഗാസിപ്പൂരില്‍ പാഞ്ഞെത്തി ടികായത്തിനൊപ്പം സമരത്തിനിരുന്നു.
റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന ആക്രമണങ്ങളുടെ പേരില്‍ രാകേഷ് ടികായത് ഉള്‍പ്പടെയുള്ളവരുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. താന്‍ അറസ്റ്റ് ചെയ്യപ്പെട്ടാലും സമരം ശക്തമായി തുടരണമെന്നാണ് രാകേഷ് ടികായത് സമരവേദിയില്‍ നിന്ന് നല്കിയ ആഹ്വാനം.
അതിന് ശേഷം അര്‍ധരാത്രി പതിനഞ്ച് മിനിറ്റ് നേരം യുപി പോലീസ് ടികായത്തുമായി സംസാരിച്ചു. തൊട്ടുപിന്നാലെ സമരസ്ഥലം ഒഴിപ്പിക്കാനുള്ള നീക്കം അവസാനിപ്പിച്ച് പോലീസ് പിന്‍വാങ്ങി. താന്‍ കീഴടങ്ങാനോ സമരം അവസാനിപ്പിക്കാനോ പോകുന്നില്ലെന്നും വെടിയുണ്ടയേയോ ലാത്തിച്ചാര്ജിനെയോ നേരിടാന്‍ തയാറാണെന്നും ടികായത്ത് അതിന് ശേഷം വ്യക്തമാക്കി.
സെബി മാത്യു

