ആയിശുമ്മ വിളിച്ചു ; തിരക്കിനിടയിലും വയനാടൻ പെട്ടിയപ്പവും ചായയും കുടിക്കാൻ രാഹുലെത്തി

കല്‍പ്പറ്റ: രണ്ട് ദിവസത്തെ മണ്ഡല പര്യടനം. പൊതുയോഗങ്ങള്‍, ചര്‍ച്ചകള്‍. പക്ഷെ ആയിശുമ്മ സ്നേഹത്തോടെ വിളിച്ചപ്പോള്‍ ആ വിളി തിരസ്ക്കരിക്കാന്‍ രാഹുല്‍ ഗാന്ധി എം.പിക്കായില്ല.
തന്‍റെ മകളുടെ വീടിന് മുമ്ബിലൂടെ നടന്നു പോവുകയായിരുന്ന രാഹുല്‍ ഗാന്ധിയെ സംശയത്തോടെ ആയിശുമ്മ ചായകുടിക്കാന്‍ വിളിക്കുകയായിരുന്നു. ‘ചായ വെച്ചു കൊള്ളൂ ഞാന്‍ തിരികെ വരുമ്ബോള്‍ കയറാം’ എന്ന് കേട്ട് ആയിശുമ്മക്കൊപ്പം വീട്ടുകാരും അദ്ഭുതപ്പെട്ടു.
ബഡ്ക്കല്‍ മുസ്ലിം ജമാഅത്ത് സംഭാവന ചെയ്ത വയനാട്ടിലെ കൂളിവയലിലെ ഭൂമിയില്‍ ഇന്‍കാസ് ഖത്തര്‍ ചാപ്റ്റര്‍ നിര്‍മ്മിച്ച 12 വീടുകള്‍ എല്ലാം നടന്നു കണ്ട രാഹുല്‍ ആയിശുമ്മയെ മറന്നില്ല.
വാക്ക് പാലിച്ചു. തിരിച്ചു വരുമ്ബോള്‍ മമ്ബാടന്‍ സൗദക്ക് ലഭിച്ച വീട്ടില്‍ കയറി. ചായ കഴിച്ചു. മമ്ബാടന്‍ ആയിശുമ്മയോട് ഉമ്മയോട് ഏറെ നേരം സംസാരിച്ചു. ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചു.
തനിക്ക് വീട്ടുകാര്‍ സ്നേഹത്തോടെ നല്‍കിയ വയനാടന്‍ പെട്ടിയപ്പം ആയിശുമ്മയെക്കൊണ്ടും കഴിപ്പിച്ചതിന് ശേഷമാണ് രാഹുല്‍ഗാന്ധി വീട്ടില്‍ നിന്നിറങ്ങിയത്.

