ജോർദാനിൽ ഡ്രോൺ ആക്രമണത്തിൽ മൂന്ന് യു.എസ് സൈനികർ കൊല്ലപ്പെട്ടു; തിരിച്ചടിക്കുമെന്ന് ബെഡൻ

അമ്മാൻ: ജോർദാനിലെ യു.എസ്. സേനാതാവളത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് സൈനികർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. സിറിയൻ അതിർത്തിയോടുചേർന്ന ടവർ 22 എന്ന കേന്ദ്രത്തിലുണ്ടായിരുന്നവരാണ് മരിച്ച സൈനികരെന്ന് യു.എസ്. അറിയിച്ചു. ഗാസയിൽ യുദ്ധം തുടങ്ങിയശേഷം പശ്ചിമേഷ്യയിൽ ശത്രുവിന്റെ ആക്രമണത്തിൽ യു.എസ്. സൈനികർ മരിക്കുന്നത് ആദ്യമാണ്. ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് ആരോപിച്ച് യു.എസ് പ്രസിഡന്റ് ജോ ബെെഡൻ രംഗത്തെത്തി. സിറിയയിലും, ഇറാഖിലും ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. അക്രമികള്‍ക്കെതിരെ തക്കതായ തിരിച്ചടിയുണ്ടാകുമെന്നും യു.എസ് പ്രസിഡന്റ് വ്യക്തമാക്കി. ഇറാഖിലെയും സിറിയയിലെയും യു.എസിന്റെയും സഖ്യകക്ഷികളുടെയും താവളങ്ങൾക്കുനേരേ ഇതുവരെ 158-ലേറെ ആക്രമണം നടന്നിട്ടുണ്ട്.

