ആരിക്കാടി ടോൾ പ്ലാസയിൽ യുവാവിനെ ബലമായി പിടിച്ചറക്കിയത് ഗുരുതര പൗരാവകാശ ലംഘനം – ജില്ലാ ജനകീയ നീതിവേദി

കാസർകോട്: കുമ്പള ആരിക്കാടി ടോൾ പ്ലാസയിൽ നടന്ന സംഭവത്തിൽ, സ്ത്രീകളും കുട്ടികളുമടങ്ങുന്ന വാഹനത്തിലെ ഡ്രൈവിംഗ് സീറ്റിലിരുന്ന യുവാവിനെ പോലീസ് ഉദ്യോഗസ്ഥർ അപരിഷ്കൃതവും മാനുഷികതയില്ലാത്തതുമായ രീതിയിൽ പിടിച്ചുവലിച്ച് പുറത്തേക്കെടുത്ത് കൊണ്ടുപോയ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഫാസ്റ്റ് ടാഗിൽ നിന്നും പണം ഡെബിറ്റ് ആയിട്ടും ടോൾ പ്ലാസയിലെ ബാരിക്കേഡ് തുറക്കാത്തതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് സംഭവം. യാത്ര തുടരാൻ ബാരിക്കേഡ് തുറന്നുകൊടുക്കുകയും, യുവാവ് നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ വാഹന നമ്പർ രേഖപ്പെടുത്തി നിയമപരമായ നടപടി സ്വീകരിക്കുകയോ പിഴ ഈടാക്കുകയോ ചെയ്യാമായിരുന്നുവെന്നിരിക്കെ, അതിന് പകരം ഒരു മാനുഷിക പരിഗണനയും നൽകാതെ സ്ത്രീകളെയും കുട്ടികളെയും റോഡിൽ ഉപേക്ഷിച്ച് യുവാവിനെ ബലം പ്രയോഗിച്ച് കൊണ്ടുപോയ നടപടി ഗുരുതരമായ പൗരാവകാശ ലംഘനമാണെന്ന് ജില്ലാ ജനകീയ നീതിവേദി ആരോപിച്ചു.
സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ജനകീയ നീതിവേദി പ്രസിഡണ്ട് സൈഫുദ്ദീൻ കെ. മാക്കോട്, ജനറൽ സെക്രട്ടറി ഹമീദ് ചാത്തങ്കൈയും മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി എന്നിവർക്കു പരാതി നൽകിയതായി സംഘടന അറിയിച്ചു.
നിയമം നടപ്പാക്കേണ്ട ഉത്തരവാദിത്വമുള്ള സംവിധാനങ്ങൾ തന്നെ നിയമപരവും മാനുഷികവുമായ പരിധികൾ ലംഘിക്കുന്ന സാഹചര്യങ്ങൾ പൊതുജന വിശ്വാസത്തെ ദുർബലപ്പെടുത്തുമെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി അനിവാര്യമാണെന്നും ജനകീയ നീതിവേദി വ്യക്തമാക്കി.

