KSDLIVENEWS

Real news for everyone

റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിൽ വിധി പറയുന്നത് മാറ്റി; മാർച്ച് ഏഴിനു വിധി പറയും

SHARE THIS ON

കാസര്‍കോട്: മദ്റസാധ്യാപകനെ പള്ളിയിലെ കിടപ്പുമുറിയിൽ കയറി ആർ.എസ്.എസ് പ്രവർത്തകർ വെട്ടിക്കൊന്ന കേസിൽ വിധിപ്രസ്താവിക്കുന്നത് മാർച്ച് ഏഴിലേക്ക് മാറ്റി. ചൂരിയിലെ മദ്റസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി(27)യെ വെട്ടിക്കൊന്ന കേസിൽ ഇന്ന് വിധി പ്രസ്താവിക്കാനിരുന്നതായിരുന്നു. ഇതാണ് മാറ്റിവെച്ചത്. കേസ് പരിഗണിക്കുന്ന കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണൻ അവധിയിലായതിനാലാണ് കേസ് മാറ്റിയത്.

2017 മാര്‍ച്ച് 21ന് പുലര്‍ച്ചെയാണ് പഴയ ചൂരി പള്ളിയിലെ താമസസ്ഥലത്ത് കയറി റിയാസ് മൗലവിയെ ആർ.എസ്.എസുകാരായ പ്രതികൾ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കേസിൽ കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ്, നിതിന്‍, അഖിലേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൃത്യം നടന്ന് മൂന്ന് ദിവസത്തിനകം തന്നെ പിടിയിലായ പ്രതികള്‍ ഏഴ് വര്‍ഷമായി ജയിലിലാണ്.

2019ലാണ് കേസിന്റെ വിചാരണ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ ആരംഭിച്ചത്. ജഡ്ജിമാരുടെ സ്ഥലം മാറ്റവും കോവിഡും കാരണം പലതവണ മാറ്റിവെച്ച കേസ് ഇതുവരെ ഏഴ് ജഡ്ജിമാരാണ് പരിഗണിച്ചത്. കേസിന്‍റെ വിചാരണയും അന്തിമവാദവും തുടർ നടപടികളും കോടതി പൂര്‍ത്തിയാക്കിയിരുന്നു.

ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഡി.എന്‍.എ പരിശോധന ഫലമടക്കം 50ലേറെ രേഖകള്‍ പൊലിസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. 97 സാക്ഷികളെ കോടതി വിസ്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!