കോപ്പയില്‍ അർജന്‍റീനയുടെ ഗോള്‍മഴ, മെസിക്ക് ഡബിള്‍; ബൊളീവിയയെ നാണംകെടുത്തി

റിയോ: കോപ്പ അമേരിക്കയില്‍ ബൊളീവിയക്കെതിരെ വമ്പന്‍ ജയവുമായി അർജന്‍റീന. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ലിയോണല്‍ മെസിയുടേയും സംഘത്തിന്‍റേയും വിജയം. മെസി ഇരട്ട ഗോള്‍ നേടി.

പന്തടക്കത്തിലും പാസിലും ഷോട്ടുതിർക്കുന്നതിലും ആധികാരികമായാണ് അർജന്‍റീന ബൊളീവിയയെ നാണംകെടുത്തിയത്. കിക്കോഫായി ആറാം മിനുറ്റില്‍ തന്നെ അലക്സാണ്ട്രോ ഗോമസിന്‍റെ ഗോളില്‍ നീലക്കുപ്പായക്കാർ മുന്നിലെത്തിയിരുന്നു. പിന്നാലെ 33, 42 മിനുറ്റുകളില്‍ ഗോള്‍ നേടി മെസി മൂന്ന് ഗോളിന്‍റെ ലീഡ് സമ്മാനിച്ചു. ലൌറ്റാറോ മാർട്ടിനസ് 65-ാം മിനുറ്റില്‍ അർജന്‍റീനയുടെ പട്ടിക പൂർത്തിയാക്കിയപ്പോള്‍ 60-ാം മിനുറ്റില്‍ എർവിന്‍ സാവേദ്രയിലൂടെയായിരുന്നു ബൊളീവിയ എക ഗോള്‍ മടക്കിയത്.
മറ്റൊരു മത്സരത്തില്‍ പരാഗ്വേയെ എതിരില്ലാത്ത ഒരു ഗോളിന് ഉറുഗ്വേ തോല്‍പിച്ചു. എഡിസണ്‍ കവാനിയാണ് 21-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ലക്ഷ്യം കണ്ടത്. നാല് കളിയില്‍ 10 പോയിന്‍റുമായി അർജന്‍റീനയാണ് ഗ്രൂപ്പ് ചാമ്പ്യന്‍മാർ. ഏഴ് പോയിന്‍റുള്ള ഉറുഗ്വേയാണ് രണ്ടാം സ്ഥാനത്ത്. ഒരു മത്സരം പോലും ജയിക്കാനാവാത്ത ബൊളീവിയ ക്വാർട്ടർ കാണാതെ നേരത്തെ തന്നെ പുറത്തായിരുന്നു.

