കുമ്പള കളത്തൂർ പള്ളത്ത് കാർ മറിഞ്ഞ് പരുക്കേറ്റ വിദ്യാർഥി മരിച്ചു
കാസർകോട് ∙ കുമ്പളയിൽ കാർ മറിഞ്ഞു പരുക്കേറ്റ വിദ്യാർഥി മരിച്ചു. അംഗഡിമൊഗർ ജിഎച്ച്എസ്എസ് പ്ലസ് ടു വിദ്യാർഥി ഫർഹാസ് (17) ആണ് മരിച്ചത്. മംഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് മരണം. പൊലീസ് പിന്തുടരുന്നതിനിടെയാണ് കാർ മറിഞ്ഞതെന്ന് കുടുംബം ആരോപിച്ചിരുന്നു. പൊലീസ്കാര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. 25ന് സ്കൂളിൽ ഓണ പരിപാടി നടന്ന ദിവസം ഉച്ചയ്ക്കാണ് അപകടം സംഭവിച്ചത്. നിർത്തിയിട്ടിരുന്ന കാർ പരിശോധിക്കാൻ എത്തിയപ്പോൾ വിദ്യാർഥികൾ വാഹനവുമായി പോവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. എന്നാൽ കുട്ടികൾ പേടിച്ചാണു വാഹന ഓടിച്ചതെന്നും പിന്നാലെ പൊലിസ് വണ്ടിയുമുണ്ടായിരുന്നെന്നാണ് ആരോപണം. ഏകദേശം ആറു കിലോമീറ്ററോളം പിന്നിട്ടപ്പോൾ കാറിന്റെ നിയന്ത്രണം തെറ്റുകയും വണ്ടി കള്ളത്തുർ എന്ന സ്ഥലത്തു തലകീഴായി മറിയുകയും ചെയ്തു. ഫർഹാസിനെ കൂടാതെ കാറിൽ നാലു കൂട്ടികളും കൂടി ഉണ്ടായിരുന്നു. ഇവർക്കു നിസാര പരിക്കുകളുണ്ട്.