ലൈംഗികപീഡന പരാതി: മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്കെതിരെ കേസ്

കൊച്ചി: ലൈംഗിക പീഡന പരാതിയിൽ നടൻ മുകേഷിനെതിരെ കേസെടുത്തു. കൊച്ചിയിലെ നടിയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ അനുസരിച്ച് മരട് പൊലീസാണ് കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് നടിയുടെ മൊഴി. മുകേഷിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി.
മുകേഷിനു പുറമേ നടിയുടെ പരാതിയിൽ നടൻ മണിയൻപിള്ള രാജു, അമ്മ മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നിവർക്കെതിരെയും കേസെടുത്തു. ഇടവേള ബാബുവിനെതിരെ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. മണിയൻപിള്ള രാജുവിനെതിരെ ഫോർട്ട് കൊച്ചി പൊലീസാണ് കേസെടുത്തത്. പ്രൊഡക്‌ഷൻ കൺട്രോളർ നോബിളിനെതിരെയും കേസെടുത്തു.
പീഡന ആരോപണത്തിൽ കേസെടുത്തതോടെ മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായി. മുകേഷ് രാജിവയ്ക്കണമെന്ന് സിപിഐ നേതാവ് ആനി രാജ അറിയിച്ചു. കേസെടുത്തതോടെ സിപിഎം നിലപാടും നിർണായകമായി. മുകേഷിനെതിരെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. കേസെടുത്തതിന് പിന്നാലെ മുകേഷിന്റെ തിരുവനന്തപുരത്തെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി.
മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ ആരോപണത്തിൽ സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുത്തിരുന്നു. പീഡനപരാതിയിൽ നടൻ സിദ്ദിഖിനെതിരെയും, ഷൂട്ടിങ്ങിനിടെ കടന്നുപിടിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ ജയസൂര്യക്കെതിരെയും കേസെടുത്തിരുന്നു. ആരോപണങ്ങളെ തുടർന്ന് രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനവും, സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനവും രാജിവച്ചിരുന്നു. ആരോപണങ്ങളെ തുടർന്ന് അമ്മയുടെ ഭരണ സമിതിയും കഴിഞ്ഞ ദിവസം രാജിവച്ചു.
നടനും എംഎൽഎയുമായ മുകേഷ്, അമ്മ മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബു, മുൻ ഭാരവാഹികളായ ജയസൂര്യ, മണിയൻപിള്ള രാജു, പ്രൊഡക്‌ഷൻ കൺട്രോളർമാരായ നോബിൾ, വിച്ചു, കോൺഗ്രസ് നേതാവ് കൂടിയായ അഡ്വ.വി.എസ്.ചന്ദ്രശേഖരൻ എന്നിവർക്കെതിരെയായിരുന്നു ആരോപണം. നടൻ ബാബുരാജിനും സംവിധായകൻ ശ്രീകുമാർ മേനോനുമെതിരെ സിനിമാരംഗം വിട്ട മുൻ ജൂനിയർ നടിയാണു ഗുരുതരമായ ആരോപണം ഉന്നയിച്ചത്. നടിമാരായ ഗീത വിജയനും ശ്രീദേവികയും സംവിധായകൻ തുളസീദാസിനെതിരെയും ആരോപണം ഉന്നയിച്ചിരുന്നു. സംവിധായകൻ വി.കെ.പ്രകാശിനെതിരെ ആരോപണവുമായി കഥാകൃത്തായ യുവതിയാണ് എത്തിയത്.
നടന്‍ ജയസൂര്യക്കെതിരെ ലൈംഗികാതിക്രമത്തിന് പോലീസ് കേസെടുത്തു. കൊച്ചിയിലെ നടിയുടെ പരാതിയില്‍ തിരുവനന്തപുരം കന്റോന്‍മെന്റ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സെക്രട്ടേറിയറ്റില്‍ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികപീഡനമുണ്ടായെന്ന നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സെക്ഷന്‍ 354,354 എ, 509 എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്കുമുന്‍പ് ചിത്രീകരണത്തിനിടെ സെക്രട്ടേറിയറ്റ് ഇടനാഴിയില്‍വെച്ച് നടന്‍ കടന്നുപിടിച്ച് ചുംബിച്ചെന്ന് കഴിഞ്ഞദിവസം നടി മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയിരുന്നു. കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് സെക്രട്ടേറിയറ്റും പരിസരവും.
പരാതി നല്‍കിയതിന് പിന്നാലെ നടിയുടെ ആലുവയിലെ വീട്ടിലെത്തി പ്രത്യേക അന്വേഷണ സംഘം ചൊവ്വാഴ്ച മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജയസൂര്യക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ജയസൂര്യ അടക്കം സിനിമാ മേഖലയിലെ ഏഴുപേര്‍ക്കെതിരെയാണ് നടി പരാതി നല്‍കിയിരിക്കുന്നത്.

