കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ഗവ. കോളേജിൽ നിർമ്മിച്ച രണ്ട് കെട്ടിടം ഉത്ഘാടനത്തിന് സജ്ജമായി ; പെൺകുട്ടികൾക്ക് വിശ്രമമുറികളും കാന്റീനും

കാസർകോട്: വികസന പാക്കേജിൽ ഉൾപ്പെടുത്തി നിർമിച്ച കാസർകോട് ഗവ. കോളേജിൽ നിർമിക്കുന്ന പെൺകുട്ടികൾക്കുള്ള വിശ്രമമുറികളും കാന്റീനും അടങ്ങുന്ന കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമായി. 2.35 കോടി രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്. 745.04 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ നിർമിക്കുന്ന ഇരുനില കെട്ടിടത്തിൽ ഒന്നാം നിലയിൽ കാന്റീനും രണ്ടാം നിലയിൽ പെൺകുട്ടികൾക്കായുള്ള വിശ്രമമുറിയുമാണ്. ഒന്നാം നിലയിൽ 108 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ കുട്ടികൾക്കായുള്ള വിശാലമായ ഭക്ഷണശാലയും അതോടൊപ്പം തന്നെ പ്രത്യേകം കൈകഴുകുന്നതിനുള്ള സൗകര്യവും ഒരുക്കി.
കാന്റീനിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ കോ-ഓപ്പറേറ്റീവ് സ്റ്റോറും 39.11 ചതുരശ്രമീറ്റർ വിസ്തീർണത്തിലുള്ള സ്റ്റോർ റൂമും സജ്ജീകരിക്കുന്നുണ്ട്. ഒൻപത് മീറ്റർ നീളവും ആറ് മീറ്റർ വീതിയും വരുന്ന അടുക്കള കൂടാതെ 36 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ പ്രത്യേകം പാൻട്രി റൂമും ഒരുക്കി.
പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർ നിർവഹണ ഉദ്യോഗസ്ഥനായിട്ടുള്ള കാന്റീൻ കെട്ടിടത്തിൽ കുട്ടികൾക്കായുള്ള ഭക്ഷണശാലയ്ക്ക് പുറമെ അധ്യാപകർക്കും പ്രത്യേകം ഭക്ഷണശാലയും കൈകഴുകുന്നതിനുള്ള സൗകര്യവും ഉൾപ്പെടുത്തി . പെൺകുട്ടികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊണ്ടാണ് വിശ്രമമുറി നിർമിച്ചിട്ടുള്ളത്. വളരെ വിശാലമായ ഹാൾ അതോടൊപ്പം തന്നെ പ്രത്യേകം കൈകഴുകുന്നതിനുള്ള സൗകര്യവും വിശ്രമമുറയിൽ ഒരുക്കി. 19 ചതുരശ്രമീറ്റർ വിസ്തീർണമുള്ള പ്രത്യേകം സജ്ജമാക്കിയ ചികിത്സാമുറിയും 10.27 ചതുരശ്രമീറ്റർ വിസ്തീർണത്തിലുളള ബേൺ റൂമുമുണ്ട്. ആധുനിക സൗകര്യങ്ങളോകൂടി നിർമിക്കുന്ന കാന്റീൻ കെട്ടിടം നിലവിലെ കംപ്യൂട്ടർ ലാബ്, ലൈബ്രറി കെട്ടിടം എന്നിവയ്ക്ക് സമീപത്തായാണ് നിർമിച്ചിട്ടുള്ളത്.

