സൗദി പുറത്തിറക്കിയ പുതിയ കറൻസിയിൽ കശ്മീർ ഇന്ത്യയുടെ ഭാഗം

റിയാദ് : കശ്മീര്‍ വിഷയത്തില്‍ ഗള്‍ഫ് നാടുകള്‍ പാകിസ്താന്റെ വാദങ്ങള്‍ തള്ളുന്നു. റിയാദിലെ പാകിസ്താന് കോണ്‍സുലേറ്റില്‍ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരേ കരിദിനം ആചരിക്കാനുള്ള പരിപാടിക്ക് സൗദി അനുമതി നിഷേധിച്ചു.സൗദി അറേബ്യ പുറത്തിറക്കിയ പുതിയ കറന്‍സിയിലെ ലോക ഭൂപടത്തില്‍ കശ്മീര്‍ പാകിസ്താന്റെ ഭാഗമായല്ല അടയാളപ്പെടുത്തിയത് എന്നതും നയവ്യതിയാനത്തിന്റെ പ്രത്യക്ഷ ഉദാഹരണമായി.കുറെ മാസങ്ങളായി വിവിധ വിഷയങ്ങളില്‍ പാകിസ്താനുമായി അഭിപ്രായ വ്യത്യാസത്തിലാണ് സൗദി അറേബ്യ. ആ അഭിപ്രായ വ്യത്യാസങ്ങള്‍ സൗദി-പാക് നയതന്ത്ര ബന്ധത്തില്‍ കാര്യമായ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്.ഇസ്ലാമിക രാജ്യങ്ങളില്‍ കശ്മീര്‍ വിഷയം ഉയര്‍ത്തി ഇന്ത്യയ്ക്കെതിരായ വികാരം ഉയര്‍ത്തുക എന്നത് എല്ലാ കാലത്തും പാകിസ്താന് സ്വീകരിക്കുന്ന നിലപാടാണ്. എന്നാല്‍ ആ നിലപാടിന് സൗദി അറേബ്യ പിന്തുണ നല്‍കുന്നില്ലെന്നാണ് പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത്.
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരേ കരിദിനം ആചരിക്കാനായി റിയാദിലെ പാക് കോണ്‍സുലേറ്റ് സംഘടിപ്പിച്ച പരിപാടിക്ക് സൗദി ഭരണകൂടം കഴിഞ്ഞ ദിവസമാണ് അനുമതി നിഷേധിച്ചത്.സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വയെ ചര്‍ച്ചകള്‍ക്കായി സൗദിയിലേക്ക് അയച്ച് പാകിസ്താന് പിണക്കം മാറ്റാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ വായ്പയായി നല്കിയ 5936 കോടി രൂപ വേഗത്തില്‍ തിരികെ നല്‍കണം എന്ന നിലപാടാണ് സൗദി ഭരണകൂടം സ്വീകരിച്ചത്. പാകിസ്താന് തുര്‍ക്കിയുമായി അടുക്കുന്നതും സൗദി അറേബ്യയെ പ്രകോപിപ്പിച്ചു.