ടി20 ലോകകപ്പ്: രണ്ടാമത് ബാറ്റ് ചെയ്താല്‍ ജയമുറപ്പ്; യുഎഇയില്‍ കളിക്കുന്നത് ‘ടോസ്’

ഷാർജ: ടി20 ലോകകപ്പിൽ(T20 World Cup 2021) ടോസ് നേടിയാലും ടീമുകൾ ബാറ്റെടുക്കാൻ മടിക്കുന്നത് എന്തുകൊണ്ടാണ്. ഇതുവരെ നടന്ന 10 മത്സരങ്ങളിൽ ഒമ്പതിലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ്.
ഉദ്ഘാടന മത്സരത്തിൽ ടോസിന്റെ ഭാഗ്യം ഓസ്ട്രേലിയക്കായിരുന്നു. ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയച്ച ഓസീസ് അഞ്ച് വിക്കറ്റിന് ജയിച്ചു. തൊട്ടുപിന്നാലെ വിൻഡീസിനെതിരെ ഇംഗ്ലണ്ടും ആദ്യജയം പിന്തുടർന്ന് നേടി. ബംഗ്ലാദേശ് 171 അടിച്ചിട്ടും ശ്രീലങ്കയ്ക്കൊപ്പം ജയം നിന്നു. ഇന്ത്യയെ പാകിസ്ഥാനും പിന്തുടർന്നാണ് തോൽപ്പിച്ചത്. യുഎഇയിലെ സ്ലോ വിക്കറ്റുകളിൽ തുടക്കത്തിലെ 10 ഓവർ എങ്കിലും മത്സരം ബൗളിംഗ് ടീമിന് അനുകൂലമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ.
ഒക്ടോബർ, നവംബർ മാസങ്ങളിലെ യുഎഇയിലെ കാലാവസ്ഥയിൽ മൈതാനത്തെ ഈർപ്പം രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് അനുകൂലമാകുന്നു. 2020ൽ സമാന സാഹചര്യത്തിലാണ് ഐപിഎൽ യുഎഇയിൽ നടത്തിയത്. അന്ന് ആദ്യപാദത്തിൽ നടന്ന 77 ശതമാനം മത്സരവും ആദ്യം ബാറ്റ് ചെയ്ത ടീം ജയിച്ചു. എന്നാൽ ഒക്ടോബർ, നവംബർ മാസങ്ങളിലായി നടന്ന രണ്ടാം പാദത്തിൽ പിന്തുടർന്ന ടീം ജയിച്ചത് 77% മത്സരങ്ങളിൽ. ടോസ് നിർണായകമാണെന്ന് ഇന്ത്യൻ നായകൻ വിരാട് കോലി പറയുന്നതും ഇതുകൊണ്ട് തന്നെ.
സ്കോട്ട്ലൻഡിനെതിരെ ആദ്യ ബാറ്റെടുത്ത് കൂറ്റൻ സ്കോർ നേടി വിജയിച്ച അഫ്ഗാനിസ്ഥാൻ മാത്രമാണ് ഈ ലോകകപ്പിൽ ഒരു അപവാദം. വെസ്റ്റ് ഇൻഡീസിനെതിരെ ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡിനെതിരെ പാകിസ്ഥാനും പിന്തുടർന്ന് ജയിച്ചു. ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റെടുത്ത ബംഗ്ലാദേശ് തോറ്റതും ടോസ് പരമ്പരയിൽ നിർണായകമെന്ന് വിളിച്ചുപറയുന്നു. നമീബിയ സ്കോട്ട്ലൻഡിനെയും തോൽപ്പിച്ചു.
ഇന്ന് രണ്ട് മത്സരങ്ങള്‍
ടി20 ലോകകപ്പിൽ ഇന്ന് രണ്ട് മത്സരങ്ങളാണുള്ളത്. ആദ്യ കളിയിൽ വെസ്റ്റ് ഇൻഡീസിനെ ബംഗ്ലാദേശ് നേരിടും. വൈകിട്ട് 3.30ന് ഷാർജയിലാണ് കളി. ടൂർണമെന്റിൽ ആദ്യ ജയമാണ് ഇരു ടീമുകളുടേയും ലക്ഷ്യം. ബംഗ്ലാദേശും വെസ്റ്റ് ഇൻഡീസും കളിച്ച രണ്ട് കളികളും തോറ്റിരുന്നു.
രണ്ടാമത്തെ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ പാകിസ്ഥാൻ നേരിടും. രാത്രി 7.30ന് ദുബായിലാണ് മത്സരം. നാല് പോയിന്റുമായി ഗ്രൂപ്പ് രണ്ടിൽ ഒന്നാം സ്ഥാനത്താണ് പാകിസ്ഥാൻ. രണ്ട് പോയിന്റുള്ള അഫ്ഗാൻ രണ്ടാം സ്ഥാനത്തും. ടൂര്‍ണമെന്റില്‍ സെമിക്ക് അരികെയാണ് ബാബര്‍ അസമിന്റെ പാകിസ്ഥാന്.

